തിരുവനന്തപുരം∙ കൊലക്കുറ്റത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണു അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ, പ്രതിയെക്കുറിച്ചു ധാരണയില്ലാതെ തെളിയിക്കാൻ സാധിക്കാതെ നീണ്ടുപോകുമ്പോഴാണു കേസ് മറ്റ് ഏജൻസികൾക്കു കൈമാറുന്നത്. നെയ്യാറ്റിൻകരയിൽ നടന്ന സംഭവത്തിൽ പ്രതി ഡിവൈഎസ്പി ആണെന്ന കാര്യം വ്യക്തമാണ്. അറസ്റ്റ് മാത്രമാണു ഇനി നടക്കാനുള്ളത്. ഇത് ഒഴിവാക്കാനും നടപടികൾ വൈകിപ്പിച്ചു പ്രതിയെ രക്ഷിക്കാനുമുള്ള കള്ളക്കളിയാണു ഇപ്പോൾ നടക്കുന്നത്.
പൊലീസ് പ്രതിയായ കേസ് പൊലീസ് തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതിനു പിന്നിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവുമാണെന്ന കാര്യം വ്യക്തമാണ്. ഇനിയും കാലതാമസം വരുത്തി ഡിവൈഎസ്പിയെ രക്ഷിക്കാനാണു ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടും. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനു പകരം പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയി ചികിത്സ വൈകിപ്പിച്ച സംഭവം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.