Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിച്ചാൽ വയറ്റിലെത്തുക കൂർത്ത സൂചികൾ; ‘സ്ട്രോബറി ഭീകരത’ 50 കാരിയുടെ കുബുദ്ധി

Strawberry Needle സ്ട്രോബറിയില്‍ സൂചി കുത്തിക്കയറ്റിയ നിലയിൽ. സമൂഹമാധ്യമത്തിൽനിന്ന് ലഭിച്ച ചിത്രം

സിഡ്നി ∙ ഓസ്ട്രേലിയയിൽ പരിഭ്രാന്തി പരത്തി സ്ട്രോബറി പഴങ്ങളിൽനിന്നു വ്യാപകമായി തയ്യൽസൂചികള്‍ കണ്ടെടുത്ത സംഭവത്തിൽ 50 കാരിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നവർക്ക് ക്വീൻസ്‍ലൻഡ് അധികൃതർ വൻതുകയാണു പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്. കുറ്റക്കാർക്ക് ജയിൽ ശിക്ഷയുൾപ്പെടെ നൽകുമെന്ന് ഓസ്ട്രേലിയൻ സർക്കാരും അറിയിച്ചിരുന്നു.

സെപ്റ്റംബറിൽ സൂപ്പർ മാർക്കറ്റുകളിൽനിന്ന് വിൽപന നടത്തിയ സ്ട്രോബറി പഴങ്ങള്‍ക്കുള്ളിലാണ് തയ്യൽ സൂചികൾ കണ്ടെത്തിയത്. സ്ട്രോബറി പഴം കഴിച്ച ഒയാളെ വയറു വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. സ്ട്രോബറിയുൾപ്പെടെയുള്ള പഴങ്ങൾക്കുള്ളിൽനിന്ന് സൂചി കണ്ടെത്തിയ സംഭവങ്ങൾ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലായിരുന്നു. ന്യുസീലൻഡിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്.

സമഗ്രമായ അന്വേഷണത്തിനൊടുവിലാണു പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് വിഭാഗങ്ങളെ ഉൾപ്പെടെ ഏകോപിപ്പിച്ചു ദേശവ്യാപകമായ അന്വേഷണമാണു നടത്തിയത്. അറസ്റ്റിലായ സ്ത്രീയെ തിങ്കളാഴ്ച ബ്രിസ്ബേനിലെ കോടതിയിൽ ഹാജരാക്കും. ഇത്തരം കുറ്റകൃത്യത്തിനു മുതിരാനുള്ള കാരണമെന്തെന്നോ എന്തൊക്കെ കുറ്റങ്ങളാണു പ്രതിക്കുമേൽ ചുമത്തുകയെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

needle-strawberry സ്ട്രോബറിയിൽ സൂചി കുത്തിക്കയറ്റിയ നിലയിൽ. ചിത്രം: ട്വിറ്റർ

സൂചി ഭീഷണി ഉയർന്നതോടെ രാജ്യത്ത് സ്ട്രോബറി പഴങ്ങളുടെ വിൽപന കുത്തനെ താഴ്ന്നിരുന്നു. കർഷകർ ടണ്‍കണക്കിനു പഴങ്ങളാണ് വെറുതെ കളഞ്ഞത്. സര്‍ക്കാര്‍–പ്രതിപക്ഷ വാക്‌പോരിനു പോലും സംഭവം കാരണമായി. സ്ട്രോബറി പഴങ്ങൾക്കു കുഴപ്പമില്ലെന്നു തെളിയിക്കാൻ പ്രത്യേക ക്യാംപെയ്നുകളും നടന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവുശിക്ഷ നൽകണമെന്നതാണു സർക്കാർ നയം.