Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമനവിവാദം: മന്ത്രി ജലീലിന്റെ ബന്ധു രാജിവയ്ക്കുന്നു, സന്നദ്ധത അറിയിച്ച് കത്ത്

K.T. Jaleel

കോഴിക്കോട്∙ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നു കാട്ടി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് കത്തയച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മാനേജിങ് ഡയറക്ടർക്കാണു കത്ത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതായും. തന്നെ തിരിച്ചു മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് അയയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. നാളെ ചേരുന്ന കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗം കത്ത് ചർച്ചയ്ക്കെടുക്കും. 

മന്ത്രി കെ.ടി.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ അദീബിനു വഴിവിട്ടാണു നിയമനം നൽകിയെന്ന വിവാദം ശക്തമായിരിക്കെയാണു രാജി. കെ.ടി. അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സർവകലാശാലയുടെയും അംഗീകാരമില്ലെന്നു കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോൾ, ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോർപറേഷന് അപേക്ഷ നൽകിയതിന്റെ വിവരങ്ങളും പുറത്തായിരുന്നു.

അണ്ണാമല സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ) നേടിയത്. ബിടെക്കിനൊപ്പം പിജിഡിബിഎയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സർവകലാശാല ഈ കോഴ്സിന് അംഗീകാരം നൽകിയിട്ടുണ്ടെന്നാണു കോർപറേഷന്റെ വാദം.

എന്നാൽ, അണ്ണാമല സർവകലാശാലയുടെ പിജിഡിബിഎയ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എംജി സർവകലാശാലകളും ഈ കോഴ്സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷയ്ക്കൊപ്പം പിജിഡിബിഎം കോഴ്സിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ആദ്യമാസത്തെ ശമ്പളം ലഭിച്ചതിനു ശേഷമാണു വർധന ആവശ്യപ്പെട്ട് അദീബ് കോർപറേഷന് അപേക്ഷ നൽകിയത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അദീബിന് 1.10 ലക്ഷം രൂപയായിരുന്നു ശമ്പളമെന്നാണു കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.കെ. അക്ബർ പറയുന്നത്. എന്നാൽ, കോർപറേഷനിൽ 86,000 രൂപയാണു മാസശമ്പളം നൽകുന്നത്. അലൻവൻസുകളൊന്നുമില്ല. ആദ്യമാസത്തെ ശമ്പളം നൽകിയപ്പോൾ അലവൻസ് കൊടുക്കണമെന്ന് അദീബ് അഭ്യർഥിച്ചതായി എംഡി പറഞ്ഞു.

related stories