തിരുവനന്തപുരം∙ തുലാമാസ പൂജയ്ക്കിടെ നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ തന്നെ വിളിച്ചതെന്ന് ഓർക്കുന്നില്ല. അന്നേദിവസം നൂറുകണക്കിനു ഫോൺ കോളുകൾ വന്നിരുന്നു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതിനെ മാനിക്കുന്നു. മറ്റാരെങ്കിലും വിളിച്ചോ എന്ന് അന്വേഷിക്കേണ്ടവർ അന്വേഷിക്കട്ടെ. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
നട അടച്ചിടുന്നതിനെക്കുറിച്ച് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ച് ഉപദേശം ചോദിച്ചെന്ന് ശ്രീധരൻ പിള്ള പ്രസംഗിച്ചിരുന്നു. എന്നാൽ ശ്രീധരൻ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നു കണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, തന്ത്രിയാണോ തന്നെ വിളിച്ചതെന്ന കാര്യത്തിൽ ഉറപ്പില്ലെന്നു ശ്രീധരൻപിള്ള നിലപാടു മാറ്റിയിരുന്നു.