ന്യൂഡൽഹി∙ നിർബന്ധിത അവധിയിൽ പ്രവേശിക്കപ്പെട്ട സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ചു കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അലോക് വർമ, സന്നദ്ധ സംഘടനയായ കോമൺ കോസ് എന്നിവർ സമർപ്പിച്ച ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്.
അതേസമയം, സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കപ്പെട്ട എം. നാഗേശ്വർ റാവു ചുമതലയേറ്റ 23 മുതല്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി എ.കെ. പട്നായിക് ആണു സിവിസിയുടെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചത്. ശനിയാഴ്ചയാണ് അന്വേഷണം പൂർത്തീകരിച്ചതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കോടതി റജിസ്ട്രി ഞായറാഴ്ചയും തുറന്നിരുന്നുവെന്നും എന്നാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനെക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ മാപ്പ് പറഞ്ഞു.