തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 28ലെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരായിരിക്കുകയാണ് സർക്കാർ. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുന്നാളിനും നട തുറന്നപ്പോൾ യുവതികളെത്തിയിരുന്നു. എന്നാൽ ഇവർക്ക് ദർശനത്തിനുള്ള സൗകര്യമൊരുക്കാൻ പൊലീസിനായില്ല. വലിയ പ്രതിഷേധമാണ് സന്നിധാനത്തുണ്ടായത്. ഈ സാഹചര്യത്തിൽ മണ്ഡലകാലത്തെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണു വിലയിരുത്തൽ. അതിനാൽ പ്രശ്നപരിഹാരത്തിനു ബദൽ മാർഗങ്ങൾ തേടുകയാണ് സര്‍ക്കാർ.
പരിഹാര മാർഗങ്ങൾ
∙ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തയാറായതിനാൽ 1991ലെ ഹൈക്കോടതി വിധിയാണു നിലനിൽക്കുന്നതെന്നു വ്യാഖ്യാനിച്ചു ദർശനത്തിനെത്തുന്ന യുവതികളെ തിരികെ അയയ്ക്കാം. യുവതികൾ കോടതിയലക്ഷ്യ നടപടിയിലേക്കു പോയാൽ സർക്കാരിനു ക്ഷമാപണം നടത്തേണ്ടിവരും.
∙ ക്രമസമാധാന പ്രശ്നങ്ങളും സൗകര്യക്കുറവും മൂലമുള്ള പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ സാവകാശം തേടുക.
∙ യുവതികളെ സന്നിധാനത്തെത്തിച്ചേ അടങ്ങൂ എന്ന കടുംപിടുത്ത നിലപാടിനു പകരം പൊലീസ് ഇടപെടൽ ലഘുവാക്കുക. യുവതികളെ പ്രശ്നങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുക.
∙ ക്രമസമാധാന പ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സിരിജഗൻ കമ്മിഷന്റെ അഭിപ്രായം തേടി ദേവസ്വം ബോർഡിനോടു കോടതിയെ സമീപിക്കാൻ നിർദേശിക്കുക.