ചെങ്ങന്നൂർ∙ തുലാമാസ പൂജയുടെ സമയത്തു ശബരിമലയിലേക്കു പോകാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി പമ്പയിലേക്കു പോകാൻ വീണ്ടുമെത്തി. പ്രതിഷേധക്കാർ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു. പിന്നീട് ഇവർ തിരുവനന്തപുരത്തേക്കു മടങ്ങി.
തുലാമാസ പൂജയുടെ സമയത്ത് ഇവരെ പമ്പയിൽ തടഞ്ഞിരുന്നു. ഇന്നു ട്രെയിനിൽ ചെങ്ങന്നൂരിലെത്തി നിലയ്ക്കലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയിരുന്നെങ്കിലും പ്രതിഷേധക്കാർ തിരിച്ചറിഞ്ഞു പുറത്തിറക്കി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പു മുറിയില്‍ ഇവരെത്തിയതിനെ തുടർന്നു പ്രതിഷേധക്കാർ പ്ലാറ്റ്ഫോമിൽ ശരണം വിളിച്ചു പ്രതിഷേധിച്ചു. തിരിച്ചയയ്ക്കാനുള്ള പൊലീസ് ശ്രമത്തിനൊടുവിലാണ് ഇവർ തിരുവനന്തപുരത്തേക്കു പോയത്.
മേരി സ്വീറ്റി പരസ്പരവിരുദ്ധമായാണു സംസാരിക്കുന്നതെന്നു പൊലീസ് അറിയിച്ചു. ദുബായ് മീഡിയ ആൻഡ് ഇവന്റ്സിന്റെ പ്രതിനിധിയാണെന്നും പമ്പ ഗണപതി ക്ഷേത്രത്തിൽ പോകാനാണ് എത്തിയതെന്നും മേരി പറയുന്നു. ദുബായിൽനിന്നു തലച്ചോറിലേക്കു ടെലിപ്പതി നിർദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അതനുസരിച്ചാണ് എത്തിയതെന്നും അവർ പറയുന്നു.