ന്യൂഡൽഹി∙ 2014ൽ ബിജെപിയെ അധികാരത്തിലെത്താൻ ഏറ്റവും തുണച്ച ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നു തന്നെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്കു തിരിച്ചടി നേരിടുമെന്നു ലോക്താന്ത്രിക് ജനതാദൾ പാര്‍ട്ടി നേതാവ് ശരത് യാദവ്. 2014ൽ വൻ വിജയമാണ് ഇരു സംസ്ഥാനങ്ങളിലും ബിജെപിക്കു ലഭിച്ചത്. വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപി മോഹം ഈ രണ്ടു സംസ്ഥാനങ്ങള്‍ തന്നെ ഇല്ലാതാക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്നും ശരത് യാദവ് വ്യക്തമാക്കി.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമിടും. 2014ൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളൊന്നും മോദി സർക്കാർ നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ മോദി സർക്കാരിനെ ജനങ്ങൾ തുരത്തും. ചായക്കച്ചവടത്തിന്റെ പശ്ചാത്തലം പറഞ്ഞു വൈകാരിക തന്ത്രങ്ങളാണ് പ്രധാനമന്ത്രി ഇപ്പോൾ ഉപയോഗിക്കുന്നത്. ബിജെപി നേതാക്കൾ രാമക്ഷേത്ര നിർമാണവും ഉപയോഗിക്കുന്നു. സർക്കാരിനു പറയാൻ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് ഇക്കാര്യങ്ങള്‍ ഉപയോഗിക്കുന്നത്– അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഡ്രൈവിങ് സീറ്റിൽ കോൺഗ്രസാണ്. ദുരിതത്തിലായ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തും. 2019 തിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികളുടെ ഐക്യം എൻഡിഎയ്ക്കെതിരെ രൂപപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെയും ബിഹാറിലെയും 120 സീറ്റുകളിൽ 104 ഇടത്തും ജയം എൻഡിഎയ്ക്കായിരുന്നു. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർട്ടിയും ബിജെപിക്കൊപ്പമാണ്.
തിരഞ്ഞെടുപ്പിനൊരുങ്ങി രാജസ്ഥാൻ, വിഡിയോ സ്റ്റോറി കാണാം
പക്ഷേ എൻഡിഎയിൽനിന്നു തന്നെ നേതാക്കളെ അടർത്തിയെടുത്ത് സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണു പ്രതിപക്ഷ കക്ഷികൾ. ശരത് യാദവ് അടുത്തിടെ ആർഎൽഎസ്പി നേതാവ് ഉപേന്ദ്ര കുശ്‍വാഹയുമായി ചർച്ചകൾ നടത്തിയിരുന്നു. പ്രതിപക്ഷ സഖ്യത്തിനു ശക്തി പകരുന്നതിന് ലോക്താന്ത്രിക് ജനതാദളും ആർഎൽഎസ്പിയും ലയിച്ചേക്കുമെന്നു സൂചനകളുണ്ട്.