നിലയ്ക്കൽ ∙ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ അന്വേഷിക്കാനെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വാഹനം നിലയ്ക്കലിൽ ചെളിക്കുഴിയിൽ പുതഞ്ഞു. മന്ത്രിയും ഉദ്യോഗസ്ഥരും വാഹനം തള്ളിക്കയറ്റിയാണ് യാത്ര തുടർന്നത്.
അസൗകര്യങ്ങളുടെ ചെളിക്കുഴിയിൽ വാഹനം പൂണ്ടതോടെ നിലയ്ക്കലിലെത്തുന്ന വിശ്വാസികളുടെ അവസ്ഥ മന്ത്രിക്ക് തുടക്കത്തിൽ തന്നെ ബോധ്യമായി. പൊലീസുകാർക്കൊപ്പം വാഹനം തള്ളിക്കയറ്റി പാർക്കിങ് ഗ്രൗണ്ടിലെത്തിയപ്പോഴും നിലയ്ക്കലിലെ ചുമതലയുള്ള ഉദ്യോഗസ്ഥരാരും മന്ത്രിയെ കാണാനെത്തിയില്ല.
ശുചി മുറികൾ കാണണമെന്നാവശ്യപ്പെട്ടിട്ടും ദിക്കറിയാതെ പൊലീസുകാർ നട്ടം തിരിഞ്ഞു. നിലയ്ക്കലിൽ ശുചിമുറികൾ പൂർത്തിയാക്കാത്തതിന് എഡിഎമ്മിനെയും തഹസില്‍ദാറെയും മന്ത്രി പരസ്യമായി ശാസിച്ചു.
എഡിഎമ്മും തഹസിൽദാസും ശുചി മുറികളുടെ കണക്ക് പറഞ്ഞപ്പോൾ നേരിൽ കാണണമെന്നായി മന്ത്രി. പ്രവർത്തന സജ്ജമല്ലാത്ത ശുചി മുറി കാണിച്ച് കൊടുത്തപ്പോഴാണ് ഉദ്യോഗസ്ഥരെ മന്ത്രി ശാസിച്ചത്.
ദേവസ്വം ബോർഡിനും മന്ത്രിയുടെ വിമർശനമുണ്ടായി. ശബരിമലവികസനത്തിന് കേന്ദ്രഫണ്ടിൽ നിന്നും 100 കോടി നൽകിയതിന്റെ കണക്ക് സഹിതമായിരുന്നു മന്ത്രിയുടെ പ്രതികരണം.