ലണ്ടൻ∙ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടനിൽ തിരിച്ചടി. ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നത് ഒഴിവാക്കാനായി നടത്തിയ നിയമയുദ്ധത്തിലാണ് വിജയ് മല്യയ്ക്ക് അടിപതറിയത്. യുകെ ഹൈക്കോടതി മല്യയുടെ വാദങ്ങൾ തള്ളി. 20.4 മില്യൺ പൗണ്ടിന് ഈടുവച്ച, മധ്യ ലണ്ടനിലെ റീജന്റ് പാർക്കിനു സമീപമുള്ള കോൺവാൾ ടെറസിലെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികളുമായാണ് സ്വിസ് ബാങ്ക് യുബിഎസ് മുന്നോട്ടുപോയത്. ബാങ്കിനു വന്ന നിയമ ഇടപാടുകൾക്കുള്ള നഷ്ടപരിഹാരത്തുകയായ 88,000 പൗണ്ട് അടയ്ക്കാൻ വിജയ് മല്യയോട് കോടതി ആവശ്യപ്പെട്ടു.
വിജയ് മല്യയുടെയും കുടുംബത്തിന്റെയും യുബി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് അതിഥികളുടെയും ഹൈക്ലാസ് വസതിയാണ് ഇതെന്നാണ് യുകെ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്. കേസ് ഇനി അടുത്ത മേയിൽ പരിഗണിക്കും. ഇതുവരെ ബാങ്കിന് അനുകൂലമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. കോടതി തീരുമാനത്തിൽ സന്തോഷമുണ്ടെന്നും നടപടികൾ തുടരുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും യുബിഎസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, കാലാവധിക്കു മുൻപാണ് ബാങ്ക് വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്ന് മല്യയുടെ അഭിഭാഷകർ വാദിച്ചു.