Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ബിജെപിക്കു വെള്ളവും വളവും നൽകുകയാണ് എ.കെ.ആന്റണി: മുഖ്യമന്ത്രി

Pinarayi Vijayan AK Antony പിണറായി വിജയൻ, എ.കെ.ആന്റണി

തിരുവനന്തപുരം ∙ പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമായി മാറുന്നവരുടെ പ്രതിരൂപമായി മാറുകയാണു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്‍റണിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപിക്കു വെള്ളവും വളവും നൽകുകയാണ് എ.കെ.ആന്റണി. ശബരിമലയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. യഥാർ‌ഥ അക്രമകാരികളെ തുറന്നു കാട്ടുന്നതിനു പകരം സിപിഎമ്മിനെ പഴിചാരുന്നതു കാപട്യമാണ്. കോണ്‍ഗ്രസുകാരില്‍ പലരും ബിജെപിയിലേക്കു ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലേയെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിൽനിന്ന്:

കേരളത്തിൽ ബിജെപിക്കു വെള്ളവും വളവും നൽകുകയാണ് എ.കെ.ആന്റണി. ശബരിമലയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി തന്നെയും അംഗീകരിച്ചതാണ്. എന്നിട്ടും സംഘര്‍ഷം വിളിച്ചുവരുത്തിയതു മുഖ്യമന്ത്രിയും ഡിജിപിയുമാണെന്ന എ.കെ.ആന്‍റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ്. കേരളത്തില്‍ ബിജെപിക്കു വളരാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം സര്‍ക്കാരിനെക്കുറിച്ചു തെറ്റിദ്ധാരണ പരത്താനുളള തന്ത്രവുമാണത്.

യഥാര്‍ഥ ഭക്തരെ സംരക്ഷിച്ചും ദര്‍ശന സൗകര്യമൊരുക്കിയും സര്‍ക്കാര്‍ നിര്‍വഹിച്ച ദൗത്യം കോടതിയോടൊപ്പം പൊതുസമൂഹവും അംഗീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുളള ചുമതല പൊലീസിനാണെന്ന് ഓര്‍മിപ്പിച്ച കോടതി, ശബരിമലയെ കലാപഭൂമിയാക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയതാണ്. നിരോധനാജ്ഞ ഭക്തര്‍ക്കെതിരല്ലെന്നും അക്രമകാരികളെ നേരിടാനാണെന്നും കോടതി വ്യക്തമായി പറഞ്ഞു. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കാന്‍ പ്രതിഷേധക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദര്‍ശനത്തിനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും സര്‍ക്കാര്‍ ശബരിമലയില്‍ ഒരുക്കുന്നുണ്ട്. ഇതു കാരണം തീർ‌ഥാടകരുടെ ഒഴുക്കു വര്‍ധിച്ചിരിക്കുകയാണ്. അവിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയതും നേതൃത്വം കൊടുത്തതും സംഘപരിവാര്‍ ശക്തികളാണ്. അത് എല്ലാവർക്കുമറിയാം. 52 വയസുള്ള ഭക്തയെപോലും കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു. ആന്‍റണിയുടെ പാര്‍ട്ടിയും അണികളും ഈ കലാപകാരികൾക്ക് ഒത്താശ ചെയ്ത് പ്രവര്‍ത്തിച്ചു. പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമായി മാറുന്ന കോണ്‍ഗ്രസുകാരുടെ പ്രതിരൂപമായി മാറുകയാണ് എ.കെ.ആന്‍റണി ഈ പ്രസ്താവനയിലൂടെ.

കോണ്‍ഗ്രസുകാരില്‍ പലരും ബിജെപിയിലേക്കു ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലേ. യഥാർ‌ഥ അക്രമകാരികളെ തുറന്നു കാട്ടുന്നതിനു പകരം സിപിഎമ്മിനെ പഴിചാരുന്നതു കാപട്യമാണ്. ദേവസ്വംബോര്‍ഡ് വിധി നടപ്പാക്കുന്നതിനു സാവകാശം തേടി കോടതിയെ സമീപിച്ച സാഹചര്യംപോലും മറച്ചുവെച്ചാണ് ആന്‍റണി പൊടുന്നനെ വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയത്. ഉത്തരേന്ത്യന്‍ അജൻഡയാണു സംഘപരിവാര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിനെ അനുകൂലിക്കാത്ത മതനിരപേക്ഷ കേരളം ഉറച്ച നിലപാടിലൂടെയാണു മുന്നോട്ടുപോകുന്നതെന്നു മനസ്സിലാക്കുന്നതു നല്ലതാണ്. സംഘപരിവാര്‍ അക്രമത്തെ അപലപിക്കാത്ത കോണ്‍ഗ്രസ് നിലപാടാണു യഥാർഥത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഊര്‍ജം പകരുന്നത്.