Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമം, ഉന്തും തള്ളും; ഒടുക്കം സഭ ഇന്നത്തേക്കു പിരിഞ്ഞു

Niyamasabha നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം. ചിത്രം: ബി. ജയചന്ദ്രൻ.

തിരുവനന്തപുരം∙ ശബരിമല വിഷയം ഉന്നയിച്ച് നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചു. ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. 

പ്രതിപക്ഷനേതാവിന്റെ ആവകാശങ്ങളെ തടസപ്പെടുത്തില്ല. സ്പീക്കറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന രീതി ഉണ്ടാകരുത് അതു അനുവദിക്കാനാകില്ല. ചിലര്‍ സ്ഥിരമായി സ്പീക്കറുടെ നടപടി തടസപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കുന്നതായും സഭാ നടപടികൾ തുടങ്ങിയപ്പോൾ സ്പീക്കര്‍‌ അറിയിച്ചു. അതേസമയം, അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന പ്രമേയം എസ്. ശര്‍മ അവതരിപ്പിച്ചു. മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. 

പിന്നാലെ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുവതീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജിയും സാവകാശഹര്‍ജിയും നേരത്തെ കൊടുത്തിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന് അഭിപ്രായപ്പെട്ടു. ഭക്തജനങ്ങളെ തളര്‍ത്തി ബിജെപിയെ വളര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തില്‍ കലാപം ഉണ്ടാക്കിയത് ബിജെപിയും അതിനു അവസരം കൊടുത്തത് സിപിഎമ്മുമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനത്തിനു ഹര്‍ജി നല്‍കിയത് ബിജെപിയല്ലെന്നും യങ് ലോയേഴ്സ് അസോസിയേഷനാണെന്നും ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആരോപിക്കുന്നത് സിപിഎമ്മാണു ബിജെപിയെ കേരളത്തില്‍ വളര്‍ത്തുന്നതെന്നാണ്. സിപിഎം തിരിച്ചും ആരോപണം ഉന്നയിക്കുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഭരണം കണ്ടു മടുത്ത ജനങ്ങളാണു ബിജെപിയെ വളര്‍ത്തുന്നതെന്നതാണു യാഥാര്‍ഥ്യമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

ഇതിനുപിന്നാലെയുണ്ടായ പ്രതിപക്ഷ ബഹളത്തെത്തുടർ‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.

ചോദ്യോത്തരവേളയിലെ പ്രതിഷേധം എന്തിനെന്നും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും നേരത്തേ സ്പീക്കര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ അവസരം നല്‍കി. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ ആരോപണങ്ങളുന്നയിച്ചു. മുഖ്യമന്ത്രിക്ക് സംസാരിക്കാൻ 45 മിനിറ്റ് നല്‍കിയതു ശരിയായില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേള ഇല്ലാതെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനായില്ല. എന്നാൽ അങ്ങനെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു‍. എഴുന്നേറ്റുനിന്നപ്പോള്‍ അവസരം നല്‍കിയില്ലെന്നായി ചെന്നിത്തലയുടെ നിലപാട്.

അതേസമയം, സര്‍ക്കാരിനെതിരെ പ്രതിഷേധമറിയിച്ച് പി.സി. ജോര്‍ജ്, ഒ.രാജഗോപാല്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.

related stories