Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷയ്ക്കിടെ കാണാതായ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ

kollam-map

കൊല്ലം ∙ കോളജിൽ പരീക്ഷയ്ക്കിടെ കാണാതായ വിദ്യാർഥിനിയെ പിന്നീടു ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു സമീപത്തെ റെയിൽപാളത്തിൽ തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ് ഇടിച്ചാണു മരണം. മയ്യനാട് കൂട്ടിക്കട ‘ശ്രീരാഗ’ത്തിൽ രാധാകൃഷ്ണപിള്ളയുടെ മകൾ രാഖി കൃഷ്ണയാണ് (19) മരിച്ചത്. ഫാത്തിമ മാതാ കോളജിലെ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ലിഷ് ആദ്യ വർഷ വിദ്യാർഥിനിയാണ്.

വസ്ത്രത്തിലെ ചില ഭാഗത്തുനിന്ന് കുറിപ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ടു വിദ്യാർഥിനിയോടു കോളജ് അധികൃതർ വിശദീകരണം ചോദിച്ചിരുന്നതായി പറയുന്നു. രക്ഷകർത്താവിനെ വിളിച്ചു വരുത്തുകയും ചെയ്തു. ഇതിനിടെ വിദ്യാർഥിനിയെ കാണാതായി. തിരച്ചിലിനൊടുവിൽ, മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെയിൽപാളത്തിൽ മൃതദേഹം കിടന്നതിനാൽ തിരുവനന്തപുരത്തു നിന്നുള്ള അനന്തപുരി എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ എത്താൻ വൈകി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഫാത്തിമ മാതാ കോളജിലെ ഗേറ്റ് ഉപരോധിച്ചു.

related stories