തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിലേക്കു വിളിച്ചത് പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണു താൻ പങ്കെടുക്കുന്നതെന്ന്ും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, എന്‍എസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുക്കില്ല. എസ്എന്‍ഡിപി യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഒരു സംഘടനയും അറിയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.
പ്രശ്നത്തില്‍ തുടക്കം മുതല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച എന്‍എസ്എസ് പങ്കെടുക്കാത്തതിന്റെ കാരണം പിന്നീടറിയിക്കാമെന്നാണു പറയുന്നത്. മുഖ്യമന്ത്രിക്കു പറയാനുള്ളതു നേരിട്ടു പറയുന്നതിനുള്ള അവസരം എന്നതിനപ്പുറം സമുദായസംഘടനകളുടെ നിലപാടിനു യോഗത്തില്‍ പ്രസക്തിയുണ്ടാവില്ല എന്ന വികാരത്തിലാണ് എന്‍എസ്എസ്.
ക്ഷണം ലഭിച്ചത് ഇന്നലെ മാത്രമാണെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും ക്ഷത്രീയക്ഷേമസഭ വ്യക്തമാക്കി. പണ്ഡിതര്‍ മഹാസഭയും യോഗത്തിനെത്തില്ല. യോഗത്തിലേക്കു ക്ഷണിച്ചില്ലെന്ന് യോഗക്ഷേമസഭ പ്രതികരിച്ചു. കെപിഎംഎസ് അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കും. ആകെ 190 സമുദായ സംഘടനകളെയാണു യോഗത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്.