കൊച്ചി∙ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ എൽപിക്കാനുള്ള തീരുമാനത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം. നടപടി സ്വീകരിക്കുന്നതിന് സർക്കാരിൽനിന്ന് മുൻകൂർ അനുമതി ആവശ്യമില്ലെന്നും അനുമതി ലഭിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു.
പാലായിലുള്ള സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷനാണു നടപടി ആവശ്യവുമായി കോടതിയെ സമീപിച്ചത്. 102 ജീവനക്കാരാണു കഴിഞ്ഞ ഒക്ടോബർ 16ന് നടത്തിയ മിന്നൽ പണിമുടക്കിൽ പങ്കെടുത്തത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. 1.5 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ജീവനക്കാരുടെ മിന്നൽ പണിമുടക്കിലൂടെയുണ്ടായ നഷ്ടം. ഇതിനെതിരെ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്തയച്ചിരുന്നു.