ബെംഗളൂരു ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ലാബിൽ പൊട്ടിത്തെറി. ഗവേഷകൻ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. സൂപ്പർ–വേവ് ടെക്നോളജി വിഭാഗത്തിലെ ഗവേഷകൻ മനോജ് കുമാർ (32) ആണു മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. എയറോസ്പേസ് ലാബിലെ സിലണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണു സൂചന.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ ലാബിൽ ഉണ്ടായിരുന്നവർ തെറിച്ചുപോയി. ഗവേഷകരായ അതുല്യ ഉദയ് കുമാർ, നരേഷ് കുമാർ, കാർത്തിക് ഷേണായി എന്നിവർക്കു ഗുരതുര പൊള്ളലേറ്റു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. സംഭവത്തെ തുടർന്നു ഫോറൻസിക് വിഭാഗം സ്ഥലത്തു പരിശോധന നടത്തി. സിലിണ്ടർ പൊട്ടിത്തെറിച്ചതു തന്നെയാണ് അപകട കാരണമെന്നാണ് ഇവരുടെയും പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.