തളിപ്പറമ്പ്∙ പറശിനിക്കടവിലെ ലോഡ്ജിൽ 16 കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. മാട്ടൂൽ കെ.വി.സന്ദീപ്, കുറുമാത്തൂർ ചൊറുക്കള സി.പി. ഷംസുദ്ദിൻ, പരിപ്പായി വി.സി. ഷബീർ, നടുവിൽ കെ.വി.അയൂബ്, അരിമ്പ്ര കെ.പവിത്രൻ എന്നിവരാണു പിടിയിലായത്.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ 13, 19 തീയതികളിലാണു പെൺകുട്ടി പറശിനിക്കടവിൽ പീഡനത്തിനിരയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 20 ൽ അധികം പേർ പലപ്പോഴായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഫെയ്‌സ്ബുക് വഴിയുള്ള പരിചയം മുതലെടുത്താണു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്.
വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടല്‍ മൂലമാണു സംഭവം പുറത്തായത്. 'അനുസരണയില്ല, സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ല' എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്.
സെല്ലിലെ പൊലീസുകാര്‍ പെണ്‍കുട്ടിയുമായി ഏറെ നേരം സംസാരിച്ചതോടെ പീഡന വിവരം കുട്ടി തുറന്നു പറഞ്ഞു. ഫെയ്‌സ്ബുക് വഴി അഞ്ജന എന്ന സ്ത്രീയുമായും അവരുടെ സഹോദരനുമായും ചാറ്റിങ് നടത്താറുണ്ടായിരുന്നു. ഇവരെ കാണാനായി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ഒരു സംഘം കാറില്‍ കൂട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
തുടര്‍ന്നു തളിപ്പറമ്പ് പൊലീസിനു കേസ് കൈമാറി. മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചു പെണ്‍കുട്ടി പൊലീസിനു സൂചന നല്‍കി. കൂട്ടത്തില്‍, വളരെ ചെറിയ പ്രായത്തില്‍ അടുത്ത ബന്ധു പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കി. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.
ചതിക്കാന്‍ വ്യാജ ഫെയ്‌സ്ബുക് ഐഡി
കണ്ണൂര്‍∙ പെണ്‍കുട്ടിയെ വീഴ്ത്തിയത് സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക് ഐഡി ഉപയോഗിച്ച്. അഞ്ജന എന്ന പേരില്‍ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത് പറശ്ശിനിക്കടവ് സ്വദേശിയായ യുവാവായിരുന്നു. ഇതേക്കുറിച്ചു കുട്ടിക്ക് അറിയുമായിരുന്നില്ല. അഞ്ജനയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തി ഇയാള്‍ നേരിട്ടും പെണ്‍കുട്ടിയോടു സംസാരിച്ചു. അടുത്ത സൗഹൃദമായതോടെ ഏതാനും നാള്‍ മുന്‍പ് ഇവരെ കാണാനായി കുട്ടി പറശ്ശിനിക്കടവിലെത്തി.
സ്‌കൂള്‍ യൂണിഫോമിലെത്തിയ കുട്ടിയെ അന്നു കാറില്‍ കയറ്റിക്കൊണ്ടു പോയി ലോഡ്ജിലെത്തി ചില ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ചിത്രങ്ങളും ഫെയ്‌സ്ബുക് ചാറ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു 19നു പെണ്‍കുട്ടിയെ വീണ്ടും പറശ്ശിനിക്കടവിലെത്തിച്ചത്.