Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘപരിവാറിന്റെ അജണ്ട യോഗി ആദിത്യനാഥിലൂടെ പുറത്തു വന്നു: ഐസക്

thomas-isaac-yogi-adityanath തോമസ് ഐസക്, യോഗി ആദിത്യനാഥ്

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ സംഘപരിവാർ അഴിച്ചുവിടാൻ പോകുന്ന കലാപശ്രമങ്ങളുടെ എല്ലാ സൂചനകളും ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സംഭവത്തിലുണ്ടെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. ക്രൂരതയുടെ കാര്യത്തിൽ മുൻഗാമികളെ കവച്ചുവയ്ക്കുകയാണ് യുപിയിലെ ബിജെപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും.

ബുലന്ദ‌്ഷഹറിൽ പൊലീസ‌് ഇൻസ‌്പെക്ടർ സുബോധ്കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തുക എന്നതു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രഥമ പരിഗണനാവിഷയമായില്ല എന്നതു രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന സൂചനയാണ്. രാജ്യത്ത് എവിടെയും ഏതു നിമിഷവും കലാപവും അതിലൂടെ വർഗീയ ചേരിതിരിവും സൃഷ്ടിക്കാനാണു സംഘപരിവാർ ശ്രമിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ തോമസ് ഐസക് വ്യക്തമാക്കി.

ബുലന്ദ‌്ഷഹർ ജില്ലയിലെ സിയാന മേഖലയിൽ നാനൂറോളം വരുന്ന ജനക്കൂട്ടമാണു കഴിഞ്ഞ ദിവസം വ്യാപക അക്രമം അഴിച്ചുവിട്ടത്. അടുത്ത വനത്തിൽ 25 പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ  കണ്ടെത്തിയെന്നു പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. 

കുറിപ്പിന്റെ പൂർണരൂപം:

ക്രൂരതയുടെ കാര്യത്തിൽ മുൻഗാമികളെ കവച്ചുവയ്ക്കുകയാണ് ഉത്തർപ്രദേശിലെ ബിജെപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ബുലന്ദ‌്ഷഹറിൽ പൊലീസ‌് ഇൻസ‌്പെക്ടർ സുബോധ‌്കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തുക എന്നതു സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രഥമ പരിഗണനാവിഷയമായില്ല എന്നതു രാജ്യത്തെ ഞെട്ടിക്കുന്ന സൂചനയാണ്. ഒരു നിരപരാധിയെയും ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

ഈ സംഭവത്തിനു പിന്നാലെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ, കൊല ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചൊരു വാക്കുപോലും പരാമർശിച്ചില്ലെന്നു മാത്രമല്ല, ഗോഹത്യയ്ക്ക് ഉത്തരവാദികളായ സകലരെയും ഉടൻ അറസ്റ്റു ചെയ്യണമെന്ന കർശന നിർദേശം നൽകുകയും ചെയ്തു. രാജ്യമാകെ വിമർശനം ഉയർന്നതിനെത്തുടർന്നാണു സുബോധ്കുമാറിന്റെ കുടുംബത്തെ സന്ദർശിക്കുമെന്നു പ്രസ്താവിക്കാനും കുടുംബത്തിനു ധനസഹായം പ്രഖ്യാപിക്കാനും മുതിർന്നത്. പക്ഷേ, അതിനകം സംഘപരിവാറിന്റെ അജണ്ട യോഗി ആദിത്യനാഥിലൂടെ പുറത്തു വന്നു കഴിഞ്ഞിരുന്നു. 

അതീവ ഗുരുതരമാണ് ഉത്തർപ്രദേശിലെ സ്ഥിതി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ സംഘപരിവാർ അഴിച്ചുവിടാൻ പോകുന്ന കലാപശ്രമങ്ങളുടെ എല്ലാ സൂചനകളും ബുലന്ദ‌്ഷഹർ സംഭവത്തിലുണ്ട്. ദുരൂഹമായ സാഹചര്യത്തിലാണു പശുവിന്റെ അവശിഷ്ടങ്ങൾ ഗ്രാമത്തിൽ കണ്ടെത്തിയത് എന്ന കാര്യം പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നു. വർഗീയ സംഘർഷം കുത്തിപ്പൊക്കാൻ സംഘപരിവാർ സംഘടനകൾ സ്വീകരിക്കുന്ന പതിവുരീതികളുടെ മുദ്രകളെല്ലാം ഈ സംഭവത്തിലുണ്ടെന്നാണു നിരീക്ഷകർ ഏകസ്വരത്തിൽ ചൂണ്ടിക്കാട്ടുന്നത്. 

ആൾക്കൂട്ടത്തെ ഇളക്കിവിട്ട യോഗേഷ് രാജ് എന്ന ബജ്‌റങ്ദൾ നേതാവ് അപ്രത്യക്ഷനായെന്നാണ് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നത്. പതിനൊന്നും പന്ത്രണ്ടും വയസ്സു പ്രായമുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേരുടെ പേരിൽ ഇയാൾ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതിൽ നാലുപേരുകൾ വ്യാജമാണെന്നും വാർത്ത ചൂണ്ടിക്കാണിക്കുന്നു. ഈ കുട്ടികളടക്കമുള്ളവർക്കു നേരെ പൊലീസ് വേട്ട ആരംഭിച്ചുകഴിഞ്ഞു. 

ഫ്രിജിൽ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ചു ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോൾ കൊല്ലപ്പെട്ട സുബോധ്കുമാർ. സുബോധ്കുമാറിനെ വകവരുത്താൻ വേണ്ടി ആസൂത്രണം ചെയ്ത സംഭവമാണോ എന്നും വ്യാപകമായി സംശയം ഉയരുന്നുണ്ട്.

സംസ്ഥാനത്താകെ വർഗീയ സംഘർഷം ഇളക്കിവിടാൻ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങളിലൂടെ മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ നേതൃത്വം നൽകുന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് കലാപശ്രമങ്ങൾ നടത്തുമ്പോൾ, തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്നു കലാപകാരികൾ ചിന്തിക്കുക സ്വാഭാവികം. 2002ൽ ലോകത്തെ ഞെട്ടിച്ച വംശീയകലാപമുണ്ടായ ഗുജറാത്തിൽ നിലനിന്നതിനു സമാനമായ സ്ഥിതിയാണ് ഉത്തർപ്രദേശിൽ.

രാജ്യമാകെ സംഘപരിവാറിന്റെ ഹീനശ്രമങ്ങൾക്കെതിരെ ജാഗരൂകമാകണം. എവിടെയും ഏതു നിമിഷവും കലാപവും അതിലൂടെ വർഗീയ ചേരിതിരിവും സൃഷ്ടിക്കാനാണു സംഘപരിവാർ ശ്രമിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തണമെങ്കിൽ എന്തു ചെയ്തും വർഗീയത ആളിക്കത്തിച്ചേ തീരൂ എന്ന അവസ്ഥയിലാണ് സംഘപരിവാർ. മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടല്ലാതെ ഈ നീക്കങ്ങളെ ചെറുക്കാനാവില്ല.

related stories