Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പയെടുത്ത മുഴുവൻ പണവും തിരിച്ചടയ്ക്കാം; ദയവായി സ്വീകരിക്കണമെന്ന് വിജയ് മല്യ

vijay-mallya വിജയ് മല്യ

ലണ്ടൻ∙ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയക്കാന്‍ തയാറാണെന്ന് 9400 കോടി രൂപ വായ്പാത്തട്ടിപ്പു നടത്തി നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയാണ് മല്യ ഈ കാര്യം അറിയിച്ചത്. അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ബ്രിട്ടീഷുകാരൻ ക്രിസ്റ്റ്യൻ മിഷേലിനെ യുഎഇ ഇന്ത്യയ്ക്കു കൈമാറിയിതിനു മണിക്കൂറുകൾക്കുള്ളിലാണ് വിജയ് മല്യയുടെ ട്വീറ്റ് വന്നതെന്നതും ശ്രദ്ധേയമായി.

ഇപ്പോൾ പ്രവർത്തനരഹിതമായ തന്റെ ഉടമസ്ഥതയിൽ ഉള്ള കിങ്ഫിഷർ എയർലൈൻസിന്റെ നടത്തിപ്പിനു വേണ്ടിയാണ് വായ്പ എടുത്തെതെന്നും മുഴുവൻ പണവും തിരിച്ചടയ്ക്കാൻ തയാറാണെന്നും ദയവായി സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യുകെയിൽ കഴിയുന്ന വിജയ് മല്യയെ ഇന്ത്യയിലേക്കു അയയ്ക്കണമെന്നാവശ്യപ്പട്ടിട്ടുള്ള കേസിൽ ലണ്ടനിലെ കോടതി അടുത്ത തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

മൂന്നു പതിറ്റാണ്ടുകളായി മദ്യ വ്യവസായത്തിലൂടെ കോടികണക്കിനു രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയത്. കിങ്ഫിഷർ എയർലൈൻസും പൊതുഖജനാവിലേക്ക് ധാരാളം പണം സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ബാങ്കുകൾ തന്നെ ഇപ്പോൾ വെറുമൊരു ‘പോസ്റ്റർ ബോയ്’ ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ വിട്ടു കിട്ടുന്നതും വായ്പ തിരിച്ചടയ്ക്കുന്നതും രണ്ടു വിഷയമാണ്. വായ്പയെടുത്ത മുഴുവൻ പണവും തിരിച്ചടയ്ക്കാൻ തയാറാണ്.– മല്യ പറഞ്ഞു.

വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതിനെ തുടർന്നു 2016 മാർച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കൽ കേസിൽ സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വിജയ് മല്യ അറിയിച്ചിരുന്നു.