ന്യൂഡല്‍ഹി ∙ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച രാത്രിയില്‍ സിബിഐ ഉറങ്ങാന്‍ അനുവദിച്ചത് വെറും 2 മണിക്കൂര്‍. ചികില്‍സയും അല്‍പം വിശ്രമവും ദീര്‍ഘമായ ചോദ്യംചെയ്യലുമാണ് ആദ്യദിനം മിഷേലിനെ ഇന്ത്യയില്‍ കാത്തിരുന്നത്.
സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യലിനിടെ അമ്പത്തിയേഴുകാരനായ മിഷേലിനു പുലര്‍ച്ചയോടെ അമിത ഉത്കണ്ഠ മൂലം രക്തസമ്മര്‍ദം ഉയര്‍ന്നതോടെ ഡോക്ടററെ വിളിപ്പിച്ചു. ചികില്‍സയ്ക്കു ശേഷവും മിഷേലിനോട് സിബിഐ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചു. ഇടപാടിലെ ചില രേഖകള്‍ തിരിച്ചറിയുന്നതു സംബന്ധിച്ചും പരിശോധന നടന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ നാലു മുതല്‍ ആറു വരെ ഉറങ്ങാന്‍ അനുവദിച്ചത്.
ചൊവ്വ രാത്രി 10.35: ദുബായില്‍നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ സായ് മനോഹര്‍ ഒപ്പം.
ബുധന്‍ പുലര്‍ച്ചെ 1.20: നടപടിക്രമങ്ങള്‍ക്കു ശേഷം സിബിഐ ആസ്ഥാനത്തെ ഏറ്റവും താഴത്തെ നിലയിലുള്ള ലോക്കപ്പില്‍. കാറിലും ബൈക്കിലും പൊലീസ് പിന്തുടര്‍ന്നു.
പുലര്‍ച്ചെ 4 വരെ: അമിത ഉത്കണ്ഠയും ഭീതിയും മൂലം മിഷേലിന്റെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം. ഡോക്ടറെ വരുത്തി ചികില്‍സ. തുടര്‍ന്ന് ചോദ്യംചെയ്യല്‍
4.00 - 6.00: ഉറക്കം.
രാവിലെ 6.00: എഴുന്നേറ്റ ശേഷം വീണ്ടും ചോദ്യം ചെയ്യല്‍.
വൈകിട്ട് 4.00: കോടതിയില്‍ ഹാജരാക്കി. 5 ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു