Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതകളുടേതല്ല, വർഗീയ മതിലെന്ന് മുനീർ; ഏറ്റുമുട്ടി ഭരണ–പ്രതിപക്ഷ അംഗങ്ങൾ, പോർവിളി

UDF സഭ വിട്ടിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭ മന്ദിരത്തിനു പുറത്ത്. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ വനിത മതിലിനെ വർഗീയ മതിലെന്നു വിശേഷിപ്പിച്ച യുഡിഎഫ് എംഎൽഎ എം.കെ.‌ മുനീറിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ കയ്യാങ്കളി. ഭരണ – പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ പോർവിളിയും ഉന്തും തള്ളുമുണ്ടായി. പി.െക. ബഷീറും വി. ജോയിയും ഏറ്റുമുട്ടി. മുതിർന്ന അംഗങ്ങൾ മുന്നിട്ടിറങ്ങി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രതിഷേധിച്ചു സഭവിട്ടു പുറത്തിറങ്ങി. മുനീറിന്റെ വർഗീയമതിൽ പരാമർശം പിൻവലിക്കണമെന്നാണു ഭരണപക്ഷത്തിന്റെ ആവശ്യം. എന്നാൽ വാക്കു പിന്‍വലിക്കില്ലെന്നും പറഞ്ഞിട്ടേ പോകുകയുള്ളൂവെന്നും മുനീർ പറഞ്ഞു. ഇതോടെയാണ് ഏറ്റുമുട്ടലും പോർവിളിയും തുടങ്ങിയത്.

ഇതോടെ സ്പീക്കർ സഭ താൽക്കാലികമായി നിർത്തിവച്ചു. പിന്നീടു ചേർന്നപ്പോഴും ബഹളം തുടരുകയായിരുന്നു. 14ാം നിയമസഭയുടെ 13ാം സമ്മേളനത്തിന്റെ അവസാനദിനമായ ഇന്നു സഭ ആരംഭിച്ചപ്പോൾ മുതൽതന്നെ ശബരിമല വിഷയത്തെച്ചൊല്ലി പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞെങ്കില്‍ ഈ വര്‍ഗീയ മതിലും പൊളിയുമെന്ന് എം.കെ. മുനീര്‍ പറഞ്ഞു. വെള്ളാപ്പള്ളിയും സുഗതനും ചേര്‍ന്ന് ഒരുക്കുന്ന വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്നും മുനീര്‍ പറഞ്ഞിരുന്നു.

മുനീറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. വസ്തുതകളുടെ പിന്‍ബലമില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ബഹളം രൂക്ഷമായതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വനിതാ മതിലിനെതിരെ വര്‍ഗീയത ആരോപിക്കുന്നതു ഭരണഘടനാവിരുദ്ധം സ്ത്രീവിരുദ്ധമാണെന്നു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

Assembly-Kerala ചോദ്യേത്തര വേള ബഹിഷ്ക്കരി ച്ച യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിനു മുന്നിൽ കുത്തിയിരിക്കുന്നു

സ്ത്രീകളുടെ തുല്യതയും പുരോഗതിയും സംരക്ഷിക്കുന്ന അഭിമാന മതിലാണു വനിതാ മതിലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റ്? എന്തു വിലകൊടുത്തും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണ്. സമത്വത്തിന്റെ പതാകവാഹകരായി സ്ത്രീകളെ ഉയര്‍ത്തിക്കാട്ടുകയാണു ലക്ഷ്യം. പ്രതിപക്ഷത്ത് വനിതാ എംഎല്‍എമാര്‍ ഇല്ലെങ്കിലും പാര്‍ട്ടി സംഘടനകളില്‍നിന്നുള്ള വനിതകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരോധനാജ്ഞ പിന്‍വലിക്കണം, സുഗമമായ തീര്‍ഥാടനം ഉറപ്പാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം തുടരുകയാണ്. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയിരുന്നു. എംഎല്‍എമാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. നിയമസഭാ കവാടത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

അതേസമയം, വനിതാ മതിൽ വിഷയത്തിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് അനുമതി തേടി. മൂന്ന് എംഎല്‍എമാരുടെ സത്യഗ്രഹം 11ാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇനിയെന്തുവേണമെന്ന ആശയക്കുഴപ്പത്തിലാണു പ്രതിപക്ഷം. പ്രധാനപ്പെട്ട പല നിയമനിര്‍മ്മാണങ്ങളും ചര്‍ച്ചപോലുമില്ലാതെ പാസാകുന്നതിനും സഭ വേദിയായി.

നിയമനിര്‍മ്മാണത്തിനും ബജറ്റിലെ ഉപധനാഭ്യര്‍ഥനകള്‍ പാസാക്കാനുമാണു 13 ദിവസം നീളുന്ന സഭാ സമ്മേളനം വിളിച്ചുചേര്‍ത്തതെങ്കിലും ഒരു ദിവസംപോലും ബഹളമില്ലാതെ നടന്നില്ല. ശബരിമലതന്നെയായിരുന്നു കേന്ദ്ര ബിന്ദു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, സുഗമമായ തീര്‍ഥാടനം ഉറപ്പാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ തുടർച്ചയായി സഭാസമ്മേളനം ഒരേവിഷയത്തില്‍ തടഞ്ഞ് അലങ്കോലപ്പെട്ട‌ു. ചോദ്യോത്തരവേള മുതല്‍ നടപടികള്‍ തടസ്സപ്പെടുത്താനാണു പ്രതിപക്ഷം ശ്രമിച്ചത്. ഇതിനെതിരെ എല്ലാ ദിവസവും സ്പീക്കര്‍ക്ക് അതൃപ്തി രേഖപ്പെടുത്തേണ്ടി വന്നു.

മൂന്ന് സഹപ്രവര്‍ത്തകരുടെ സത്യഗ്രഹം ചര്‍ച്ചയിലൂടെ അവസാനിപ്പിക്കാന്‍ തടസ്സം നിന്നതു മുഖ്യമന്ത്രിയാണെന്നാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സ്പീക്കര്‍ വേണ്ട നടപടിയെടുത്തില്ലെന്നുള്ള ആരോപണവും കൂടിയായപ്പോള്‍ പ്രതിഷേധം കനത്തു.