തിരുവനന്തപുരം∙ പാങ്ങോട് ഹർത്താലിനെതിരെ ജനരോഷം. കട അടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികളെ നാട്ടുകാർ തടഞ്ഞു. ബിജെപി നേതാക്കൾക്കു മുന്നിലായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ ഹർത്താൽ അനുകൂലികൾ പിൻവാങ്ങി.
ഹര്‍ത്താൽ പുരോഗമിക്കുന്നതിനിടെ പാലക്കാട് അക്രമമുണ്ടായി. കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. കെഎസ്ആർടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകളാണു തകർത്തത്. പുലർച്ചെ 3.30 ഓടെയായിരുന്നു അതിക്രമം.
ഹർത്താൽ നടത്തുന്നതിലൂടെ ബിജെപി സ്വയം അപഹാസ്യരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാടിന്റെ പുരോഗതിക്കു നല്ലതാണോയെന്നു ചിന്തിക്കണം. കേന്ദ്രനേതൃത്വം വിഷയത്തിൽ ഇടപെടണം. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളും ആത്മഹത്യയുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഹർത്താൽ ജനം തള്ളിക്കളഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മരിച്ച വേണുഗോപാലൻ നായരുടെ കുടുംബം ഇടതുപക്ഷമാണ്. ബിജെപി ജനജീവിതം തകർക്കുകയാണ്. വ്യക്തിപരമായി ഒരാൾ ആത്മഹത്യ ചെയ്തതിനെ ബലിദാനമായി ചിത്രീകരിക്കുന്നു. ശശികലയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായാണു ഹർത്താൽ നടത്തുന്നത്.