കൊച്ചി∙ മത വിശ്വാസത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്ന കേസിൽ ജയിലിൽ കഴിയുന്ന രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പമ്പ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ പോസറ്റിടരുത് എന്നീ ഉപാധികളോടെയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്.
സമൂഹ മാധ്യമങ്ങളിൽ രഹ്ന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു കാണിച്ചു തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തതും അറസ്റ്റിലായതും. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രഹ്ന ശബരിമല സന്ദർശിക്കാനെത്തിയതു വൻ വിവാദമായിരുന്നു. അന്ന് ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് രഹ്നയ്ക്ക് ശബരിമലയിൽ പ്രവേശിക്കാനായില്ല.
ഇവർ ശബരിമല സന്ദർശിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രഹ്ന താമസിക്കുന്ന പനംപള്ളി നഗർ ഫ്ലാറ്റിനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന രഹ്നയുടെ വാദം കോടതി അംഗീകരിച്ചില്ല. കുറ്റത്തിന്റെ ഗൗരവവും കസ്റ്റഡിയിൽ കഴിഞ്ഞ കാലാവധിയും കണക്കിലെടുത്താണു ജാമ്യം അനുവദിച്ചത്.