Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സമൂഹത്തോട് എനിക്ക് വെറുപ്പാണ്’; വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ് പുറത്ത്

venugopalan-nair-death-testimony വേണുഗോപാലൻ നായർ(ഇടത്)

തിരുവനന്തപുരം∙ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. സമൂഹത്തോട് എനിക്ക് വെറുപ്പാണെന്ന് മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നു. അതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. സ്വയം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ബിജെപി സമരമോ ശബരിമലയോ മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല.

ബിജെപി സമരപ്പന്തലിനു മുന്നിലെ ആത്മഹത്യ; ക്യാമറാ ദൃശ്യം കിട്ടാൻ കാലുപിടിക്കണം..

വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ്.

എന്നാല്‍ വേണുഗോപാലന്‍നായര്‍ അവസാനമായി സംസാരിച്ചപ്പോള്‍ അയ്യപ്പന് വേണ്ടിയാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞിരുന്നെന്നും മജിസ്ട്രേറ്റ് മൊഴിയെടുത്തതായി അറിയില്ലെന്നും സഹോദരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ബിജെപി നേതാക്കള്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സഹോദരന്‍ മൊഴി ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. 

മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെ‍ഡ‍ിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അയ്യപ്പഭക്തരോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഇരയാണ് വേണുഗോപാലന്‍ നായരെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച ബിജെപി ഹർത്താൽ ആചരിച്ചത്.

എന്നാല്‍ ബിജെപിയുടെ ആരോപണത്തെ തള്ളിക്കളയുന്നതായിരുന്നു പൊലീസ് പുറത്തുവിട്ട വേണുഗോപാലന്‍നായരുടെ മരണമൊഴി. കുറേ നാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് സ്വയം അവസാനിപ്പിച്ചതെന്നും മജിസ്ട്രേറ്റിനും ഡോക്ടറിനും നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ശബരിമലയെപ്പറ്റി പരാമര്‍ശമില്ലെന്നും പൊലീസ് പറഞ്ഞു. രണ്ടാം വിവാഹവും വേര്‍പ്പെട്ട ശേഷം വീടുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന വേണുഗോപാലിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നും അയ്യപ്പഭക്തനാണെന്നും ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തി.

related stories