മുംബൈ∙ റഫാൽ ജെറ്റുകളുടെ വിലയെക്കുറിച്ച് കോൺഗ്രസ് ‘അറിഞ്ഞുകൊണ്ട്’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. മുംബൈയിലെ ബിജെപി ഓഫിസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തിന്റെ ‘ആദ്യ കുടുംബം’ സുപ്രീംകോടതിയുടെ ഉത്തരവ് കേൾക്കാൻ തയാറാകാത്തതിനെ ബഹുമാനപൂർവം ‘ആശ്ചര്യകരമായ നാണമില്ലായ്മ’ എന്നേ വിശേഷിപ്പിക്കാനാകൂയെന്നും അവർ കൂട്ടിച്ചേർത്തു.
ഫ്രാൻസിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങിയ ഇടപാടിൽ ക്രമക്കേട് ആരോപിച്ച 4 ഹർജികളും സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കരാറിൽ കോടതി ഇടപെടാൻ തക്ക കാരണമില്ലെന്ന് കരാറിനായുള്ള തീരുമാനം, വിമാനങ്ങളുടെ വില, ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളി എന്നീ വിവാദ വിഷയങ്ങൾ പരിശോധിച്ചശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കോടതി നിലപാട്
∙ വ്യക്തികളുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി കോടതിക്കു വിശദമായ അന്വേഷണം നടത്താൻ പറ്റില്ലെന്നും പ്രതിരോധ കരാറിനെ വേറിട്ട തലത്തിലും ആഴത്തിലുമാണ് പരിശോധിക്കേണ്ടതെന്നു പറഞ്ഞ ബെഞ്ചിന്റെ വിശകലനം ഇങ്ങനെ:
∙ നടപടിക്രമം: കരാർ പ്രക്രിയയെ സംശയിച്ചു കരാർ റദ്ദാക്കാനോ കോടതിയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാനോ തക്ക സാഹചര്യമില്ല. രാജ്യത്തിനു സാമ്പത്തിക നേട്ടമുണ്ട്. വിശാലമായി നടപടിക്രമം പാലിച്ചിട്ടുണ്ട്.
∙ വില: ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ അടിസ്ഥാന വില മാത്രമാണു പാർലമെന്റിനോടു പോലും വെളിപ്പെടുത്തിയിട്ടുള്ളത്. വില സിഎജി പരിശോധിച്ചതാണ്; അതിന്റെ റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും. വില താരതമ്യം ചെയ്യുകയെന്നതു കോടതിയുടെ ജോലിയല്ല.