Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയറില്‍ 200 കോടിയുടെ ലഹരി; കൊച്ചിയെ മയക്കുപുകയില്‍ മുക്കി മാഫിയാത്തലവന്‍ അലി

ഉല്ലാസ് ഇലങ്കത്ത്
Drugs-2 Representative Image

തിരുവനന്തപുരം∙ കൊച്ചിയില്‍ ലഹരിമരുന്നു കേസുകള്‍ വര്‍ധിക്കുമ്പോള്‍, അലിയെന്ന ലഹരി മാഫിയാ തലവന്റെ പിന്നാലെയാണ് എക്സൈസും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും (ഐബി). എക്സൈസിന്റെ ചരിത്രത്തിലെ വലിയ മയക്കു മരുന്നു വേട്ടയാണ് സെപ്റ്റംബര്‍ മാസം കൊച്ചിയില്‍ നടന്നത്.

എംജി റോഡിലെ കൊറിയര്‍ കമ്പനിയില്‍നിന്ന് പിടികൂടിയത് വിപണിയില്‍ 200 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ( മെത്തലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍). എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു കൊറിയര്‍ സ്ഥാപനം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊറിയര്‍ വന്നതു ചെന്നൈയില്‍നിന്ന്.

ആരാണ് ചെന്നൈയില്‍നിന്ന് കൊറിയര്‍ അയച്ചത് എന്ന അന്വേഷണമാണ് മലേഷ്യ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് കടത്തു സംഘത്തിലെത്തിയത്. ചെന്നൈയില്‍ തീരദേശ മേഖലയിലാണ് ലഹരിമരുന്നു മാഫിയയുടെ പ്രവര്‍ത്തനകേന്ദ്രം. ഇവരാണ് കൊച്ചിവഴി മലേഷ്യയിലേക്ക് മരുന്നു കടത്തുന്നത്. പരിശോധനയ്ക്കായി തീരദേശമേഖലയിലേക്ക് ചെല്ലാനാകില്ല. ഉദ്യോഗസ്ഥരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘പ്രതി നൂറു മീറ്റര്‍ അകലെ നിന്നാല്‍പോലും പിടിക്കാന്‍ കഴിയാത്ത അവസ്ഥ’. അപ്പോഴാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേരള എക്സൈസിനെ സഹായിക്കാനെത്തിയത്.

∙ കൊച്ചിയിലെ ലഹരിമരുന്നു കേസും ഐബിയും

പൊലീസിന്റെ പിടിയിലായ പ്രശാന്ത്

രാജ്യാന്തര തലത്തില്‍ മയക്കു മരുന്നു ഇടപാടുകള്‍ നടത്തുന്ന വന്‍ സംഘടങ്ങളെക്കുറിച്ചുള്ള അന്വേഷത്തിലായിരുന്നു ഐബിയിലെ സ്പെഷ്യല്‍ ടീം. അപ്പോഴാണ് കൊച്ചിയില്‍ 200 കോടി രൂപയുടെ ലഹരിമരുന്നു പിടികൂടുന്നത് ഐബിയുടെ ശ്രദ്ധയില്‍ വരുന്നത്. മലേഷ്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇടപാടിനു പിന്നിലെന്നു തിരിച്ചറിഞ്ഞതോടെ അന്വേഷണത്തിനു സഹായവുമായി ഐബി എത്തി.

ഐബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിച്ച ചെന്നൈ സ്വദേശിയായ പ്രശാന്ത് കുമാറിനെ അറസ്റ്റു ചെയ്യുന്നത്. പിന്നീട് എക്സൈസിന് കൈമാറി. ഇരുടീമുകളും നടത്തിയ ചോദ്യം ചെയ്യലില്‍ മുന്‍പ് ഒരു തവണ കൊച്ചിയിലേക്ക് ലഹരിമരുന്നു കടത്തിയതായും കൊച്ചിയില്‍നിന്ന് മലേഷ്യയിലേക്കാണ് ലഹരിമരുന്ന് കൊണ്ടുപോയതെന്നും പ്രശാന്ത് കുമാര്‍ മൊഴി നല്‍കി.

കണ്ണൂര്‍ സ്വദേശിയായ പ്രശാന്ത് കുമാര്‍ വളര്‍ന്നത് തമിഴ്നാട്ടിലാണ്. അലിയെന്ന ആളാണ് ലഹരിമരുന്നു നല്‍കിയതെന്നുമാത്രമേ പ്രശാന്തിനറിയൂ. മുന്‍പ് അലിയോടൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ട്. അപ്പോള്‍ മുതല്‍ അലിയുടെ പിന്നാലെയാണ് ഐബി. ചെന്നൈയിലും മലേഷ്യയിലും വിവിധ ഘട്ടങ്ങളില്‍ തിരച്ചില്‍ നടന്നു. ഇപ്പോഴും തിരച്ചിൽ തുടരുന്നു. അലിയെ എത്രയും വേഗം പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ഐബിയും എക്സൈസും. അലി പിടിയിലായാലേ കൊച്ചി ബന്ധങ്ങള്‍ വെളിപ്പെടൂ. പ്രശാന്ത് കുമാര്‍ ഇപ്പോള്‍ ജയിലിലാണ്.

∙ ആളില്ല, കേസു പിടിക്കാന്‍ കഴിയാതെ എക്സൈസ്

Drugs

സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷാണ് 200 കോടിയുടെ ലഹരിമരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്. സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥനു കേസ് അന്വേഷിക്കാന്‍ കഴിയില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. കൊച്ചി എക്സൈസ് അസിസ്റ്റന്റ്.കമ്മിഷണര്‍ അശോക് കുമാറാണ് ഈ കേസ് അന്വേഷിക്കുന്നത്. ഒരു ജില്ലയില്‍ ഒരു എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറാണുള്ളത്. കൊച്ചി പോലുള്ള നഗരത്തില്‍ ദിവസേന കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം ഒരേയൊരു അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ്.

പൊലീസില്‍ കേസ് അന്വേഷത്തിന് പ്രത്യേക വിഭാഗമുണ്ടെങ്കിലും എക്സൈസില്‍ അങ്ങനെയുള്ള വിഭാഗമില്ല. പുറത്തുപോയി കേസ് അന്വേഷിക്കാനുള്ള സംവിധാനങ്ങളും ആയുധവുമില്ല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെ ഓഫിസ് ജോലികളും ചെയ്യണം. എക്സൈസ് ഉദ്യോഗസ്ഥര്‍ എത്ര ആത്മാര്‍ഥത കാണിച്ചാലും കേസ് എങ്ങുമെത്താത്ത സാഹചര്യമാണ്. കുറ്റവാളികളെന്നു സംശയിക്കുന്നവരുടെ ഫോണ്‍ രേഖകള്‍ പൊലീസിനെപോലെ പരിശോധിക്കാനുള്ള അധികാരം എക്സൈസിനില്ല.

പൊലീസിന്റെ സഹായത്തോടെ ഫോണുകള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുമ്പോള്‍ കാലതാമസമെടുക്കും. ലഹരികടത്തു കേസുകള്‍ അന്വേഷിക്കുന്നതിനു പ്രത്യേക വിഭാഗം വേണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എക്സൈസില്‍ ആകെയുള്ള സ്റ്റാഫുകള്‍ 5,568. ക്ലറിക്കല്‍ ജോലികള്‍ക്കായി പ്രത്യേകം വിഭാഗമില്ലാത്തതിനാല്‍ വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡില്‍ പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

related stories