സന്നിധാനം∙ കൊച്ചിയിൽ നിന്നെത്തിയ നാലു ട്രാൻസ്ജെൻഡേഴ്സും ശബരിമലയിൽ ദർശനം നടത്തി. കനത്ത പൊലീസ് സുരക്ഷയിൽ 10.15 ഓടെയാണ് ഇവർ സ്ത്രീവേഷത്തിൽ സന്നിധാനത്തെത്തിയത്. പൊലീസ് സുരക്ഷയിലെത്തിയ ട്രാൻസ്ജെൻഡേഴ്സിനെതിരെ യാതൊരു പ്രതിഷേധവുമുണ്ടായില്ല.
ദർശനം നടത്തുന്നതിന് ഇവർക്കു തടസ്സമില്ലെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. തിരക്കില്ലാത്ത ദിവസം ദർശനത്തിന് എത്തിയാൽ സുരക്ഷ ഒരുക്കാമെന്നും പൊലീസ് പറഞ്ഞിരുന്നു. ദക്ഷിണമേഖലാ എഡിജിപി അനിൽകാന്തിനെ കണ്ടു ദർശനത്തിന് അനുമതി തേടിയപ്പോഴായിരുന്നു ഇത്. മുൻപു ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി അംഗമായ ഡിജിപി എ. ഹേമചന്ദ്രനെയും ഇവർ കണ്ടു. തുടർന്ന് അനിൽകാന്ത് ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സുപ്രീം കോടതി വിധി പ്രകാരം ആരെയും ശബരിമല ദർശനത്തിൽ നിന്നു തടയാനാവില്ലെന്നു വിലയിരുത്തിയ പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനു പുറപ്പെട്ട ഇവരെ എരുമേലിയിൽ പൊലീസ് തടഞ്ഞിരുന്നു. ഇതേച്ചൊല്ലി വലിയ പ്രതിഷേധമാണ് ഉയർന്നത്. ട്രാൻസ്ജെൻഡേഴ്സ് ശബരിമല ദർശനം നടത്തുന്നതിൽ തടസ്സമില്ലെന്നു ശബരിമല തന്ത്രി കണ്ഠര് മോഹനരും പന്തളം കൊട്ടാരവും അറിയിച്ചിരുന്നു.