Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃതമായി അവധിയെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കർശന നടപടി: ആരോഗ്യ മന്ത്രി

K.K. Shylaja കെ.കെ. ശൈലജ

തിരുവനന്തപുരം∙ അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടു നില്‍ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍വീസില്‍ നിന്ന് അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാർ ഉള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാരും അടുത്ത മാസം 15ന് ഉച്ചയ്ക്കു മുൻപായി സര്‍വീസില്‍ പുനഃപ്രവേശിക്കണം. അതിനുശേഷം അവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

15ന് മുൻപു രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്കു ബോണ്ടു വ്യവസ്ഥകള്‍ ഉള്‍പ്പെടെയുളള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും അതാതു വകുപ്പു മേധാവികൾക്കോ ‍നിയമനാധികാരികള്‍ക്കോ നിയമനം നല്‍കുകയും അതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുകയും വേണം. 15നു ശേഷം അനധികൃതമായി അവധിയില്‍ തുടരുന്നവരെ സംബന്ധിച്ച തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ സ്ഥാപനമേധാവികള്‍, ജില്ലാമേധാവികള്‍, നിയമനാധികാരികള്‍ എന്നിവര്‍ സമാഹരിച്ച് ക്രോഡീകരിച്ച് അടുത്ത മാസം 31നുളളില്‍ വകുപ്പ് തലവന്‍മാര്‍ക്ക് നല്‍കേണ്ടതാണ്. വകുപ്പ് തലവന്‍മാര്‍ അച്ചടക്കനടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതം ഫെബ്രുവരി 10നുളളില്‍ ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിനു ലഭ്യമാക്കണം. ഇതിന്റെ അടിസ്ഥാത്തിലാണ് നടപടികള്‍ സ്വീകരിക്കുക.

പ്രളയദുരിതത്തില്‍ നിന്നു കരകയറുന്നതിനായി മറ്റു വകുപ്പുകളോടൊപ്പം ആരോഗ്യ വകുപ്പും പരമപ്രധാനമായ പങ്കാണ് വഹിച്ചത്. നിപ്പ പോലുളള പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെട്ട സന്ദര്‍ഭങ്ങളിലുള്‍പ്പെടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാർ ഉള്‍പ്പെടെയുളള ജീവനക്കാര്‍ മികച്ച സേവനമാണ് കാഴ്ചവച്ചിട്ടുളളത്. എന്നാൽ പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നീ മേഖലകളില്‍ കൂടുതല്‍ ആരോഗ്യസേവന ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളിൽ നിയമിതരായ ഒരു വിഭാഗം ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ പ്രതിസന്ധി സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതു പ്രളയാനന്തര കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളേയും പകര്‍ച്ച വ്യാധികളേയും നേരിടുന്നതിനെയും നവകേരള നിര്‍മാണത്തെയും പ്രതികൂലമായി ബാധിക്കുന്നെന്നു കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിലും വകുപ്പിനു കീഴിലുമുളള എല്ലാ സ്ഥാപനങ്ങളിലും നിയമിതരായ എല്ലാ വിഭാഗം ജീവനക്കാരുടേയും അനധികൃത ഹാജരില്ലായ്മയെതിരെ കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ അടുത്തിടെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും കര്‍ശന നടപടിയ്‌ക്കൊരുങ്ങുന്നത്.

related stories