തിരുവനന്തപുരം ∙ പുതുവർഷത്തെ വരവേൽക്കുമ്പോഴും പ്രളയ മുറിവുകൾ ഉണങ്ങാതെ കേരളം. ഓഗസ്റ്റിലെ മഹാപ്രളയം കഴിഞ്ഞു നാലര മാസമായിട്ടും തകർന്ന വീടുകളുടെ പുനർനിർമാണത്തിൽ സർക്കാരിന്റെ പ്രവർത്തനം ഭാഗികം. തകർന്ന വീടുകളിൽ പത്തിലൊന്നിന്റെ പുനർനിർമാണം മാത്രമേ സർക്കാർ സഹായത്തോടെ ഇതുവരെ ആരംഭിച്ചിട്ടുള്ളൂ.
സ്വന്തം നിലയ്ക്കോ സംഘടനകളുടെ സഹായത്തോടെയോ ഉള്ള വീടുനിർമാണം മാത്രമാണ് കാര്യമായി നടന്നത്.. വ്യാപാരികൾക്കു പലിശ രഹിത വായ്പയെന്ന വാഗ്ദാനവും വെറുതെ. നിലവിലെ വായ്പയിൽ 2 വർഷം പലിശയിളവ് മൂന്നാം വർഷം മുതലും പലിശയും ഒരുമിച്ച് അടയ്ക്കുമെങ്കിൽ മാത്രം.
∙ പ്രളയത്തിൽ പൂർണമായി തകർന്നത് 17,000 വീടുകൾ; ഭാഗിക നഷ്ടമുള്ളവ 2 ലക്ഷത്തോളം.
∙ സർക്കാർ സഹായത്തോടെ പണി തുടങ്ങിയ വീടുകൾ രണ്ടായിരത്തിൽ താഴെ.
∙ ആദ്യ ഗഡു തുകയെങ്കിലും അനുവദിച്ചത് 13,000ൽ താഴെ വീടുകൾക്ക്.
∙ വീടിനു നഷ്ടമുണ്ടായിട്ടും പട്ടികയിൽ ഇല്ലെന്ന പരാതി എറണാകുളത്ത് 30,239, തൃശൂരിൽ 5041.
∙ വീടുകളുടെ നഷ്ടം മൊബൈൽ ആപ് വഴി കണക്കാക്കുന്നതിൽ പിഴവെന്നു വിമർശനം.
∙ 10,000 രൂപ സഹായം അക്കൗണ്ടിലെ പിഴവ് മൂലം ലഭിക്കാത്തവരായി ആലപ്പുഴ ജില്ലയിൽ ഇപ്പോഴും 6500 പേർ.