കാസർകോട്∙ വനിതാമതിലിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സ‌്ത്രീകൾ സഞ്ചരിച്ച ബസ്സിനു നേരെയുണ്ടായ ആക്രമണത്തിൽ നാലുപേർക്കു പരുക്ക്. സാരമായി പരുക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ബിജെപി– ആർഎസ്എസ് പ്രവർത്തകരാണെന്നാണ് ആരോപണം.
കാസർകോട് സീതാംഗോളിക്കടുത്ത് കുതിരപ്പാടിയിൽ വച്ചാണു വ്യാപക അക്രമമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കന്തലിലെ ഇസ്‌മയിലിന്റെ ഭാര്യ അവ്വാബി (35), പുത്തിഗെയിലെ സരസ്വതി എന്നിവരെ മംഗളൂരുവിലും പുത്തിഗെയിലെ അമ്പുവിന്റെ മകൾ ബിന്ദു (36), പെർളാടത്തെ മായിൻകുഞ്ഞിയുടെ മകൻ പി.എം. അബ്ബാസ് (45) എന്നിവരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്‌ക്കാണു ഗുരുതരമായി പരുക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടിൽ വനിതാമതിൽ പരിപാടിക്കിടെ കല്ലേറുണ്ടായിരുന്നു. വയലിൽ തീയിട്ടശേഷം നടത്തിയ അക്രമത്തിൽ പരിപാടി തടസ്സപ്പെട്ടു. അക്രമികളെ പൊലീസ് ലാത്തി വീശിയും കണ്ണീർ വാതകം പ്രയോഗിച്ചും ഓടിച്ചു. കല്ലേറിൽ സിപിഎം, ബിജെപി പ്രവർത്തകർക്കും ഒട്ടേറെ പൊലീസുകാർക്കും പരുക്കുണ്ട്. ഇവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.