കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിലനിർത്താൻ ബിജെപി - ആർഎസ്എസ് നേതൃയോഗം തീരുമാനിച്ചു. ശബരിമല പ്രക്ഷോഭങ്ങളുടെയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ശബരിമല വിഷയത്തിൽ തുടർന്നും പ്രക്ഷോഭങ്ങളുമായി ശക്തമായി മുന്നോട്ട് പോകും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഇപ്പോൾ കടുത്ത ജനവികാരം ആണുള്ളതെന്ന് യോഗം വിലയിരുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം.
തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പ്രാഥമിക ചർച്ചകളും യോഗത്തിലുണ്ടായി. വിജയസാധ്യത പരമാവധി വിലയിരുത്തിയ ശേഷമായിരിക്കും സ്ഥാനാർഥി നിർണയമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഹർത്താലിന്റെ പേരിൽ പാർട്ടി പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി കേസുകളെടുക്കാൻ അനുവദിക്കില്ല. ശബരിമല യുവതീ പ്രവേശനത്തിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. ശബരിമല വിഷയത്തിൽ സമരം ശക്തമായി തുടരും. കർമസമിതി പ്രവർത്തകൻറെ മരണത്തെ കുറിച്ച് കള്ളപ്രചാരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം.
മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരം ശക്തമാക്കും. മുഖ്യമന്ത്രിയെ താഴെയിറക്കും വരെ സമരം തുടരും. ശബരിമല കർമ സമിതിയുടെ സമരങ്ങൾക്ക് പൂർണപിന്തുണ നൽകാനാണ് ബിജെപി – ആർഎസ്എസ് യോഗത്തിൽ തീരുമാനമെന്നും എംടി രമേശ് പറഞ്ഞു. ഹർത്താലിനെ തുടർന്നുള്ള അക്രമസംഭവങ്ങളുടെ പേരിൽ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസുകൾ എടുക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി നേതൃത്വം രംഗത്തെത്തിയത്.