ഗുവാഹത്തി∙ മേഘാലയയിൽ അനധികൃത ഖനി തകർന്നുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. കിഴക്കൻ ജയന്തിയ മേഖലയിലെ ഖനിയിലാണ് അപകടം. എലദ് ബാരേ, മോനോജ് ബസുമത്രി എന്നിവരാണ് മരിച്ചത്. ജില്ലയിലെ തന്നെ മറ്റൊരു കൽക്കരിഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും അപകടം.
എലദിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്നു ബന്ധു പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഖനനം ചെയ്യുന്നതിനിടെ പാറക്കഷണങ്ങൾ വീണതാവാം അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം. അനധികൃത ഖനിയുടെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം, കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ 25 ദിവസം പിന്നിട്ടിട്ടും രക്ഷപ്പെടുത്താൻ സാധിച്ചിട്ടില്ല. ഡിസംബർ 13നാണ് വെള്ളം കയറിയതിനെ തുടർന്നു തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയത്. വെള്ളം വറ്റിക്കാൻ 13 ശക്തിയേറിയ പമ്പുകൾ എത്തിച്ചെങ്കിലും അതിൽ 3 എണ്ണം മാത്രമേ പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടൂള്ളു.
തൊഴിലാളികളെ രക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 355 അടി താഴ്ചയുള്ള ഖനിയുടെ രൂപരേഖ ലഭ്യമല്ലാത്തതാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കഴിയാത്തതിനു കാരണമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.