സാമ്പത്തിക സംവരണം സ്വാഗതാർഹമെന്നു സിപിഎം; ഭരണഘടനാ വിരുദ്ധമെന്ന് യൂത്ത് ലീഗ്

Pinarayi-modi
SHARE

തിരുവനന്തപുരം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു രാജ്യത്തു സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ചും പ്രതികൂലിച്ചും രാഷ്ട്രീയ പാർട്ടികൾ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം.

സാമ്പത്തിക സംവരണ നീക്കം സ്വാഗതാർഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സംവരണം സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സിപിഎം മുന്‍പുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ 10 % സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തത്.

മുന്നാക്ക വിഭാഗങ്ങള്‍ക്കു 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സമുദായത്തിലെ പാവങ്ങള്‍ക്കു രാജ്യത്താദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് ഇപ്പോഴത്തെ കേരള സര്‍ക്കാരാണ്. നിലവിലുള്ള സംവരണത്തില്‍ മാറ്റം വരുത്താതെ പുതിയ സംവരണം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. സുധീരവും കാലോചിതവുമായ തീരുമാനമാണിത്. ബിജെപിയുടെ പ്രഖ്യാപിത നയമനുസരിച്ചാണു നടപടി. ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ തൃതല സംവരണനയമാണു പാര്‍ട്ടി നിര്‍ദേശിക്കുന്നത്. ജാതീയമായ ഉച്ചനീചത്വം മൂലം ദുരിതമനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കു നിലവിലുള്ള സംവരണത്തിനു ഒരു രീതിയിലും കോട്ടം തട്ടാതെയാണു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തി. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സാമ്പത്തിക സഹായങ്ങളാണു നല്‍കേണ്ടത്. ദാരിദ്ര്യ നിർമാർജനമല്ല മറിച്ചു പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്തുന്നതിനു വേണ്ടിയാണ് സംവരണം. ഈ വിഷയത്തില്‍ ആര്‍എസ്‌എസിനും സിപിഎമ്മിനും ഒരേ നിലപാടാണെന്നും ഫിറോസ് വിമര്‍ശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA