കൊച്ചി ∙ സമൂഹമാധ്യത്തിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഏരൂർ കണിയാമ്പുഴ സ്വദേശി അഖിൽ (23) അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്ലമിങ് തൊഴിലാളിയാണു പ്രതി. സംഭവം പുറത്തു പറയാതിരിക്കാൻ 5000 രൂപ നൽകണമെന്ന ഭീഷണിയെ തുടർന്നു നാട്ടുകാർ ഇടപെട്ടപ്പോഴാണു പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരിയിലാണു സംഭവം. കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് എളമക്കരയിലുള്ള സർവീസ് അപാർട്മെന്റിൽ വെബ്സൈറ്റ് വഴി മുറി ബുക്ക് ചെയ്താണു പെൺകുട്ടിയെ എത്തിച്ചത്. കല്യാണം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നു പെൺകുട്ടി പറയുന്നു.
പുതുവത്സരത്തലേന്ന് പെൺകുട്ടി ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന സമയത്തു പ്രതി പറവൂർ താലൂക്ക് ഓഫിസ് ഭാഗത്തുവച്ചു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട താലൂക്ക് ജീവനക്കാർ പറവൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. കേസ് എടുത്ത് എളമക്കര പൊലീസിന് കൈമാറി.