ന്യൂഡൽഹി∙ കോൺഗ്രസ് പാർട്ടിയുടെ ഭാരവാഹിത്വത്തില്‍ ആദ്യമായി ഒരു ട്രാൻസ്ജെന്‍ഡർ സാന്നിധ്യം. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അപ്സര റെഡ്ഡിയെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായാണു നിയമിച്ചത്. 134 വർഷത്തെ കോൺഗ്രസ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ സംഘടനയുടെ പ്രധാന ചുമതലകളിലെത്തുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം അപ്സര നിൽക്കുന്ന ഫോട്ടോയുൾപ്പെടെ ട്വീറ്റ് ചെയ്താണ് പാർട്ടി വിവരം പുറത്തുവിട്ടത്. മുൻ മാധ്യമ പ്രവർത്തക കൂടിയായ അപ്സര 2016 മേയിൽ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ അംഗത്വമെടുത്തിരുന്നു. ജയലളിതയുടെ മരണത്തിനുശേഷം ശശികല പക്ഷത്തിനൊപ്പമാണ് അപ്സര നിന്നത്.