25കാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികിൽ; നിഗൂഢമായി കയ്യിലെ ടാറ്റൂ

murder
SHARE

ന്യൂഡൽഹി∙ 25 കാരിയായ യുവതിയുടെ മൃതദേഹം പെട്ടിയില്‍ കുത്തിനിറച്ച രീതിയിൽ കിഴക്കൻ ഡൽഹിയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയാനായിട്ടില്ല. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട പെട്ടി കണ്ട് പൊലീസിനെ വിവരമറിയിച്ചപ്പോഴാണു കൊലപാതക വിവരം പുറത്തുവരുന്നത്.

കോണ്ട്‍ലി കനാലിന് സമീപത്തെ റോഡിൽനിന്നാണ് ഉപേക്ഷിച്ച നിലയിൽ പെട്ടി കണ്ടെത്തിയത്. മുഖം മനസ്സിലാകാത്ത രീതിയിലായിരുന്നു പെട്ടിയിൽ യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. മുഖത്തു പലതവണ മുറിവേൽപ്പിച്ച രീതിയിലാണു മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

യുവതിയുടെ കയ്യിൽ ‘മോഹിത്’ എന്ന് ടാറ്റു ചെയ്തിട്ടുണ്ട്.  വലത്തേ കയ്യിൽ ഹിന്ദി ഭാഷയിലാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി വിഡിയോ ദൃശ്യങ്ങൾ പൊലീസ് സംഘം പരിശോധിച്ചു വരികയാണ്. മൃതദേഹം കണ്ടെത്തിയ പെട്ടിയില്‍നിന്ന് പൊലീസിനു പ്രത്യേകിച്ചു സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നാണു വിവരം. ന്യൂ അശോക് വിഹാർ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡിസിപി പങ്കജ് സിങ് വ്യക്തമാക്കി.

സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നു കാണാതായിട്ടുള്ള പെൺകുട്ടികളുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ആരാണു പെട്ടി റോഡരികിൽ ഉപേക്ഷിച്ചതെന്ന് ഇതുവരെ കണ്ടെത്താനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയക്കും.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗർഭിണിയായ സ്ത്രീയുടെ മൃതദേഹം ഗാസിയാബാദിൽ സമാനമായ രീതിയില്‍ പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സൗരഭ് ദിവാകർ, ഋതു എന്നിവരാണ് ഈ കേസിലെ പ്രതികൾ. ദമ്പതികളായ ഇരുവരും വാടകയ്ക്കു താമസിക്കവെ അതേ കെട്ടിടത്തിലെ സ്ത്രീയെ തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്നു പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA