തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു സമീപമുള്ള എസ്ബിഐ ട്രഷറി മെയിൻ ശാഖ അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫിസ് അറ്റൻഡന്റും എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ, ട്രഷറി ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് അക്കൗണ്ടന്റും ഏരിയ സെക്രട്ടറിയുമായ അശോകൻ എന്നിവരെ റിമാൻഡ് ചെയ്തു.
രണ്ടു പ്രതികളും രാവിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അക്രമത്തിനു നേതൃത്വം നൽകിയ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, എസ്.സുരേഷ് കുമാർ എന്നിവർ ഉൾപ്പെടെ 9പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഇനി 13 പേർ പിടിയിലാകാനുണ്ട്. ഒൻപതുപേരെ തിരിച്ചറിഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹരികുമാർ ആണ് ഒന്നാം പ്രതി.
സമരക്കാർ ബുധനാഴ്ച മാനേജരുടെ ക്യാബിൻ അടിച്ചുതകർത്തിരുന്നു. രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ക്യാബിനിലെ മേശ അടിച്ചുതകർത്തു കംപ്യൂട്ടർ എടുത്തിട്ടു നിലത്തടിച്ചു, ഫോൺ വലിച്ചുപൊട്ടിച്ചു നിലത്തടിച്ചിട്ടും അരിശം തീരാതെ മേശയിലെ ഗ്ലാസ് വീണ്ടും തകർത്തു. സുരക്ഷാ ജീവനക്കാർ ഓടിയെത്തിയാണു മാനേജരെ രക്ഷിച്ചത്. പണിമുടക്കിന്റെ ആദ്യദിനമായ ചൊവ്വാഴ്ച മുടക്കം കൂടാതെ പ്രവർത്തിച്ച ശാഖയാണിത്.
സിപിഎം സർവീസ് സംഘടനയായ എൻജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാർ എന്നിവർക്കൊപ്പമെത്തിയ സംഘമാണ് അക്രമം നടത്തിയത്. ഇരുനേതാക്കളും ചരക്ക്, സേവന നികുതി വകുപ്പിൽ ഇൻസ്പെക്ടർമാരാണ്.