ന്യൂഡൽഹി∙ എസ്എൻസി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്.
അടിയന്തരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്നു നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പിണറായിക്കു പുറമെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍. ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണു ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടുപ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരാണു കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.