കൊച്ചി∙ ആലപ്പാട്ടെ കരിമണൽ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പൊതുമേഖലയ്ക്കെതിരായ നീക്കം ഗവൺമെൻറ് അനുവദിക്കില്ലെന്നു മന്ത്രി പ്രതികരിച്ചു. തീരം സംരക്ഷിച്ചുകൊണ്ടു ഖനനം എന്നതാണു സർക്കാർ നയം. എന്നാൽ സ്വകാര്യ വ്യക്തികൾക്കു ഖനനത്തിന് അനുമതി നൽകില്ല.
മുൻപ് തോട്ടപ്പള്ളിയിൽ മൽസ്യത്തൊഴിലാളികളെ മുന്നിൽ നിർത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്നു വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്നു പറയുന്നില്ല. എന്നാൽ പൊതു മേഖലയെ ഒഴിവാക്കി സ്വകാര്യ വ്യക്തികൾക്കു ഖനന അനുമതി നേടാനുള്ള ഒരു നീക്കവും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
ഖനനം പൂര്‍ണമായി നിര്‍ത്തുന്നതു പ്രയോഗികമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്നു സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.