ന്യൂഡൽഹി∙ സിബിഐയില്‍ വീണ്ടും സ്ഥലംമാറ്റം. 6 ജോയിന്റ് ഡയറക്ടര്‍മാർ, ഇന്‍ഫര്‍മേഷന്‍ ഓഫിസർ എന്നിവരെയാണ് സ്ഥലംമാറ്റിയത്. സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ സർവീസിൽനിന്നു രാജിവച്ച് മണിക്കൂറുകൾക്കകമാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെതാണ് നടപടി. സര്‍ക്കാര്‍ സ്വാഭാവികനീതി നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു ആലോക് വർമയുടെ രാജി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയത്. മൂന്നംഗ സമിതിയിൽ, പ്രധാനമന്ത്രിയുടെ നിലപാടിനെ സുപ്രീം കോടതിയിലെ ജസ്റ്റിസ് എ.കെ.സിക്രി അനുകൂലിച്ചു, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ എതിർത്തു.
ആലോക് വര്‍മയുടെ കഴിഞ്ഞ രണ്ടുദിവസത്തെ ഉത്തരവുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ നാഗേശ്വരറാവു റദ്ദാക്കിയിരുന്നു. അതിനിടെ നാഗേശ്വർ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രശാന്ത് ഭൂഷൻ അറിയിച്ചു.