ന്യൂഡൽഹി∙ തെറ്റായതും അടിസ്ഥാനരഹിതവും ബാലിശവുമായി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ ആലോക് വർമ. പുറമെ നിന്നുള്ള ഇടപെടലുകളില്ലാതെയാണു സിബിഐ പ്രവർത്തിക്കേണ്ടത്. തകർക്കാൻ ശ്രമിക്കുമ്പോഴും സിബിഐയുടെ അന്തസത്ത നിലനിർത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും വർമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാത്രിയിൽ ചേർന്ന ഉന്നതതല സമിതിയോഗം അദ്ദേഹത്തെ മാറ്റിയതിനുപിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയ ആലോക് വർമയെ കേന്ദ്രആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഫയർ സർവീസസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായിട്ടാണു നിയമിച്ചിരിക്കുന്നത്. 1979 ബാച്ച് ഐപിഎസ് ഓഫിസറാണ് അദ്ദേഹം. സിബിഐ മേധാവിസ്ഥാനത്ത് രണ്ടു വർഷം പൂർത്തീകരിക്കാൻ 20 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു സ്ഥാനചലനം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്, ആലോക് വർമയെ മാറ്റിയ കേന്ദ്ര ഉത്തരവ് റദ്ദാക്കിയതിനെ തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹം ജോലിയിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ താൽക്കാലിക ഡയറക്ടർ നാഗേശ്വർ റാവു ഇറക്കിയ ഉത്തരവുകൾ അദ്ദേഹം റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗമാണ് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ (സിവിസി) റിപ്പോർട്ട് വിലയിരുത്തി വർമയെ മാറ്റാൻ തീരുമാനിച്ചത്.