ശബരിമല∙ പമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രാ സ്വദേശിയായ ബാലൻ മുങ്ങി മരിച്ചു. ആന്ധ്ര രങ്കറെഢി സെരി ലിങ്കപ്പള്ളി സുരഭി കോളനിയിൽ സിന്ദൂരി ജിതേന്ദ്രയുടെ മകൻ ഉന്നത്ത് കുമാർ (14) ആണ് മരിച്ചത്. രാവിലെ 11 മണിക്കാണ് സംഭവം. പമ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി എരുമേലി ഗവ. ആശുപത്രിയിൽ വച്ചു മരണം സ്ഥിരീകരിക്കുകയായിരുന്നു.
തീർഥാടനം തുടങ്ങിയ ശേഷം പമ്പയിൽ ഇത് രണ്ടാമത്തെ മുങ്ങിമരണമാണ്. അയ്യപ്പന്മാരുടെ പുണ്യസ്നാനത്തിന് പമ്പാനദിയിൽ വെളളം ഇല്ലാത്തതിനാൽ കളളാർ അണക്കെട്ട് തുറന്നു വിട്ടു. ഒഴുകിവന്ന വെള്ളം മണൽ ചാക്ക് അടുക്കി തടഞ്ഞു നിർത്തിയിട്ടുണ്ട്. ആറാട്ടുകടവിൽ ഇങ്ങനെ തടഞ്ഞു നിർത്തിയ ഭാഗത്താണ് മുങ്ങി മരണം. യന്ത്രസഹായത്തോടെ മണൽ കോരി കഴിഞ്ഞ ദിവസം ഇവിടെ ആഴം കൂട്ടിയിരുന്നു.