ശ്രീനഗർ∙ കൊടുംഭീകരനുൾപ്പെടെ രണ്ടുപേരെ ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിക്കുന്നതിൽ അതിവിദഗ്ധനായ സീനത്തുൽ ഇസ്‌ലാമിനെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. നേരത്തെ ഹിസ്ബുൽ മുജാഹിദ്ദീനുമായി ചേർന്നുപ്രവർത്തിച്ചിരുന്ന ഇയാൾ ഇപ്പോൾ അൽ ബാദർ എന്ന ഭീകരസംഘടനയുമായി ചേർന്നാണു പ്രവർത്തിച്ചിരുന്നത്.
തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ കാട്പോറ മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടർന്ന് പരിശോധനയ്ക്കെത്തിയ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടാമന്റെ പേര് ഷക്കീൽ അഹമ്മദ് ധർ എന്നാണ്. മേഖലയിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.