ന്യൂഡൽഹി∙ എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലക്നൗവില്‍ ഇന്നു കോണ്‍ഗ്രസ് യോഗം ചേരും. സഖ്യത്തോടു കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണു പാര്‍ട്ടിയുടെ തീരുമാനം.
കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും ഒരുമിച്ചു മത്സരിക്കുമെന്നു അഖിലേഷ് യാദവും മായാവതിയും ഇന്നലെ സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതിന്‍റെ സാധ്യതകള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് ലക്നൗവില്‍ ഇന്നു യോഗം ചേരും. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിലാണു യോഗം. ഇന്നലെ ഇരുപാര്‍ട്ടികളുടെയും പ്രഖ്യാപനം വന്നതിനു പിന്നാലെ ഗുലാംനബി ആസാദ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യപ്രഖ്യാപനത്തോടു കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തേക്കാള്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഇരുപാര്‍ട്ടികളുെടയും സഖ്യത്തെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി കൂടുതല്‍ ഭയപ്പെടുന്നത്. അവസാനം നടന്ന ഗോരഖ്പുര്‍, കൈരാന ഉപതിരഞ്ഞെടുപ്പുകളിലും ഇതു വ്യക്തമായതാണ്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശാണ് രാജ്യം ആരു ഭരിക്കണം എന്നതില്‍ നിര്‍ണായകമാവുക.