കൊല്ലം∙ ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണം. കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണ്. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സമരക്കാരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ രണ്ടുപേര്‍ റിലേ സത്യഗ്രഹം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും രാവിലെ ആലപ്പാട് സന്ദര്‍ശിച്ചു.
അതേസമയം, ആലപ്പാട്ടെ സമരം എന്തിനെന്ന് അറിയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. ആലപ്പാട്ടുകാർ ആരും സമരത്തിനില്ല. ഖനനം നിർത്തില്ല. ആലപ്പാടുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ല. മലപ്പുറത്തുകാരാണു സമരം നടത്തുന്നതെന്നു പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്. സമരത്തിന്റെ പേരിൽ ഇടതുപാർട്ടികൾ തമ്മിൽ ഭിന്നതയില്ലെന്നും ജയരാജൻ പറഞ്ഞു.
ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ തള്ളി വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരെന്നായിരുന്നു ജയരാജന്റെ നിലപാട്. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണെന്നും വ്യവസായമന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞിരുന്നു.