ഹോണോലുലു∙ അമ്മയെ കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ മകനെ കുറ്റക്കാരനെന്നു കണ്ടെത്തി. ഹവായിയിലെ അപ്പാർട്ട്മെന്റിൽ വച്ചാണു ലിയു യുൻ ഗോങ് എന്ന സ്ത്രീയെ മകൻ യു വെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണു സംഭവം. കുറ്റം തെളിഞ്ഞതിനെ തുടർന്ന് യുവെയ്ക്ക് 30 വർഷം കോടതി ശിക്ഷവിധിച്ചു.
അതിന് തൊട്ടടുത്ത വർഷം ആത്മഹത്യയ്ക്കു ശ്രമിച്ച യു വെയ് താൻ അമ്മയെ കൊലപ്പെടുത്തിയതായി പൊലീസിനെ അറിയിക്കുകയായിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച യു വെയ്‌യെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അമ്മ എവിടെയെന്ന് പൊലീസ് ചോദിച്ചു. ഫ്രിഡ്ജിലുണ്ടെന്നായിരുന്നു മറുപടി. തുടർന്നു നടത്തിയ അന്വേഷണത്തിൽ ലിയുവിനെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയും മറ്റു ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വച്ചിരുന്നത്.
തന്നെ സ്കളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നൽകിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞിട്ടുണ്ട്.
ഹവായിയിലെ ഒരു സ്പായിൽ ജോലി ചെയ്യുകയായിരുന്നു ലിയു യുൻ. ജോലിക്കെത്താത്തതിനെ തുടർന്ന് കടയുടമ യുവെയ്‌യെ വിളിച്ചു വിവരം ആരാഞ്ഞിരുന്നു. എന്നാൽ ലിയു സമീപ ദ്വീപിലേക്കു പോയിരിക്കുകയാണെന്നും മാസങ്ങൾക്കു ശേഷമേ തിരിച്ചുവരികയുള്ളൂവെന്നും യുവെയ് അറിയിച്ചുവെന്ന് അവർ മൊഴി നൽകിയിരുന്നു.