ചർച്ചയിൽ സമവായം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു

ksrtc-kollam
SHARE

തിരുവനന്തപുരം∙ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനകൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി തിരുവനന്തപുരത്തു നടത്തിയ ചർച്ചയിൽ സമവായത്തിനു വഴിയൊരുങ്ങുകയായിരുന്നു. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി ഉറപ്പു നൽകി. ഗതാഗത സെക്രട്ടറി ശുപാർശ ചെയ്ത ഡ്യൂട്ടി പരിഷ്കരണം 21 മുതൽ നടപ്പാക്കാനാണു തീരുമാനം. 

29 മുതൽ മെക്കാനിക്കൽ ഡ്യൂട്ടിയിലെ അപാകതകൾ പരിഹരിക്കും. ജനുവരി 30 മുതൽ ശമ്പള പരിഷ്കരണ ചർച്ചകൾ വീണ്ടും തുടങ്ങും. പണിമുടക്കെന്ന നിലപാടില്‍ ഉറച്ചുനിന്ന കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമവായ സാധ്യതകളൊരുങ്ങിയതോടെ തീരുമാനം മാറ്റുകയായിരുന്നു. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നു തൊഴിലാളി സംഘടനകൾ ബുധനാഴ്ച ആരോപിച്ചിരുന്നു. 

നേരത്തെ പണിമുടക്ക് തടഞ്ഞ ഹൈക്കോടതി, വ്യാഴാഴ്ച നടക്കുന്ന ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാൻ ട്രേഡ് യൂണിയനുകളോട് നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതു വരെ പണിമുടക്ക് പാടില്ലെന്നും നിർദേശമുണ്ട്. സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിൻ തച്ചങ്കരി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതായി സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. 

കെഎസ്ആര്‍ടിസി സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി പറഞ്ഞു. സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ വർഷം ഒക്ടോബർ 2 മുതൽ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന പരാതി ചർച്ച ചെയ്യാൻ മന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും സമിതി പരാതിപ്പെട്ടു.

ശമ്പളം പരിഷ്ക്കരിക്കുക, അശാസ്ത്രീയമായ ഷെഡ്യൂളിങും എല്ലാ വിഭാഗത്തിന്റെയും ഡൂട്ടി പാറ്റേണും മാറ്റം വരുത്തുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്തട്രേഡ് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കോര്‍പ്പറേഷന് കഴിയില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയൂ എന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നയമല്ല എംഡി നടപ്പിലാക്കുന്നതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA