ജയ്റ്റ്‌ലി അടിയന്തര ചികിത്സയ്ക്ക് യുഎസില്‍; പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിച്ചേക്കും

Arun-Jaitley
SHARE

ന്യൂഡൽഹി ∙ അടിയന്തര ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി തിരിച്ചെത്താൻ വൈകിയാൽ എൻഡിഎ സർക്കാരിന്റെ ഇടക്കാല ബജറ്റ്, റെയിൽവേ മന്ത്രി പിയുഷ് ഗോയൽ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വർഷം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ജയ്റ്റ്‌ലി 4 മാസത്തോളം വിശ്രമത്തിലായപ്പോൾ ധനമന്ത്രാലയത്തിന്റെ ചുമതല പിയുഷ് ഗോയലിനായിരുന്നു. 

തിരഞ്ഞെടുപ്പു വർഷ ബജറ്റിനു തൊട്ടു മുൻപു ധനമന്ത്രി ചികിത്സ‌യ്ക്കു പോയതു രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കു വഴിവച്ചിട്ടുണ്ട്. ചികിത്സ ഏതാനും ആഴ്ച പോലും മാറ്റിവ‌യ്ക്കാനാവില്ലെന്ന സൂചനയാണ് അതു നൽകുന്നത്. 

എൻഡിഎ സർക്കാർ അധികാരത്തിൽ തിരികെയെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഇടക്കാല ബജറ്റിൽ പ്രതീക്ഷിക്കുന്നത്. മധ്യവർഗത്തെ ആകർഷിക്കാൻ ആദായനികുതിയിളവും കാർഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടായേക്കുമെന്നു സൂചനയുണ്ട്. 

വൃക്ക മാറ്റിവയ്ക്കലിനു ശേഷം അണുബാധയെക്കുറിച്ചു ഡോക്ടർമാർ മുന്നറിയിപ്പു നൽകിയതിനെത്തുടർന്നാണു ജെയ്റ്റ്‌ലി മാസങ്ങളോളം ഔദ്യോഗിക കൃത്യങ്ങളിൽ നിന്നു വിട്ടുനിന്നത്. പിന്നീടു തി‌രിച്ചെത്തിയപ്പോഴും  ജനസമ്പർക്കം പരമാവധി കുറയ്ക്കണമെന്നു നിർദേശമുണ്ടായിരുന്നു. മന്ത്രിസഭാ യോഗങ്ങൾക്കു ശേഷം സർ‌ക്കാരിന്റെ ഔദ്യോഗിക വക്താവായി മാധ്യമങ്ങളെ കാണാൻ ജെയ്റ്റ്‌ലി എത്തും മു‌ൻപു വേദി അണുവിമുക്തമാക്കിയിരുന്നു. അദ്ദേഹത്തെ സമീപി‌ക്കുന്ന‌തിനും ഹസ്തദാനം ചെ‌യ്യുന്നതിനും നിയന്ത്രണമുണ്ടായിരുന്നു.  

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ജെയ്റ്റ്‌ലി, വീണ്ടും, പഴയതു പോലെ സജീവമായി.  റഫാൽ ചർച്ചയിൽ കോൺഗ്രസിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാൻ രംഗത്തിറങ്ങിയത് അദ്ദേഹമാണ്. സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ചർച്ച തുടങ്ങിവച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മറുപടി നൽകിയതും അദ്ദേഹം. ഇപ്പോഴത്തെ ചികിത്സ വൃക്ക മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടതല്ലെന്നാണു സൂചന. രോഗമെന്തെന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA