തിരുവനന്തപുരം∙ ആലപ്പാട്ടെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണ പരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം. ഒരു വര്‍ഷം മുമ്പു വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണില്‍ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് പറഞ്ഞു.
ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു. ധാതുസമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖലപോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍.