ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്; കേസ് അനന്തമായി നീളാൻ സാധ്യത

leena-maria-paul-saloon-firing
SHARE

കൊച്ചി∙ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിൽ നടന്ന വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ ലോക്കല്‍ പൊലീസിനു ഡിജിപി നിര്‍ദേശം നൽകി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ നീക്കമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിനു നേരെ ഇക്കഴിഞ്ഞ ഡിസംബർ 15നാണു വെടിവയ്പ്പ് ഉണ്ടായത്. ഹെൽമറ്റ് കൊണ്ടു മുഖംമറച്ച് ബൈക്കിൽ എത്തിയ രണ്ടുപേർ വെടിയുതിർത്തശേഷം തിടുക്കത്തിൽ മടങ്ങുകയായിരുന്നു. ഭീഷണിയാണ് ഉദ്ദേശ്യമെന്നു വ്യക്‌തമായിരുന്നു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവർ സ്ഥലത്ത് ഉപേക്ഷിച്ചതും കണ്ടെത്തി.

ഇതേ പൂജാരി തൊട്ടു മുൻപുള്ള ദിവസങ്ങളിൽ 25 കോടി രൂപ ആവശ്യപ്പെട്ടു ഫോണിൽ വിളിച്ച കാര്യവും ലീന അറിയിച്ചതോടെ അന്വേഷണം ആ വഴിക്കായി. തുടർന്നു സ്ഥാപന ഉടമയായ ലീനയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും അധോലോക കുറ്റവാളി പണം ആവശ്യപ്പെടാൻ തക്ക പ്രശ്നമെന്താണ് എന്നതിനെ സംബന്ധിച്ചു വിശദീകരണം ഉണ്ടായില്ല. അതുകൊണ്ടു തന്നെ വീണ്ടും വിളിപ്പിക്കാൻ തീരുമാനിച്ചു.

എന്നാൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പലവട്ടം സമയം മാറ്റിപ്പറഞ്ഞ നടി ഇതുവരെയും ഹാജരായിട്ടില്ല. സ്ഥിരീകരണം ഇല്ലെങ്കിലും വെടിവയ്പിന് ഇടയാക്കിയ പ്രശ്നങ്ങൾ ഇരുപക്ഷവും പരിഹരിച്ചെന്ന വിവരം ഇതിനിടെ പൊലീസിനു ലഭിച്ചു. ലീന മരിയയുടെ ഭർത്താവ്, സാമ്പത്തിക കേസുകളിൽപ്പെട്ടു തിഹാർ ജയിലിൽ കഴിയുന്ന സുകേശ് ചന്ദ്രശേഖർ ആണ് ഇതിനു പിന്നിൽ ചരടു വലിക്കുന്നത്. ‍

കേരളത്തിലെ വെടിവയ്പ് കേസ് ഒതുക്കുന്ന കാര്യം ഉന്നതരുമായി ബന്ധപ്പെട്ടു താൻ ശരിയാക്കാമെന്ന ഉറപ്പ് തിഹാർ ജയിലിൽനിന്ന് സുകേശ് നൽകിയിട്ടുണ്ടെന്നും അടുപ്പക്കാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഗുരുതര ക്രമസമാധാന പ്രശ്‌നമെന്ന നിലയിൽ ചർച്ചയായ കേസ് ഒഴിവാക്കാനോ അന്വേഷണം അവസാനിപ്പിക്കാനോ പൊലീസിനു കഴിയില്ല. എന്നാൽ നടപടിയൊന്നുമില്ലാതെ അനന്തമായി നീട്ടികൊണ്ടു പോകാം. ഐജി വിജയ് സാക്കറെ മുൻകൈയെടുത്ത് കഴിഞ്ഞയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA